‘ഔപചാരിക യോഗത്തിൽ ടീഷർട്ട് ധരിക്കുന്നത് ഉചിതമായി തോന്നുന്നില്ല, ഇരിക്കുന്ന കസേരയെ രാഹുൽ ബഹുമാനിക്കണം’

ന്യൂഡൽഹി: പാർലമെന്റിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മാദ്ധ്യമ ചർച്ചയിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ പെരുമാറ്റത്തിലും രൂപത്തിലും മര്യാദ പുലർത്തണമെന്നും ടീഷർട്ടുകൾ ഉചിതമായി തോന്നുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.’രാഹുൽ ഗാന്ധി നിയമങ്ങളും മര്യാദകളും പാലിക്കുന്നില്ല. പ്രതിപക്ഷ നേതാവാകുമ്പോൾ ഒരു നിശ്ചിത രീതിയിൽ പെരുമാറണം. മാന്യമായ വസ്ത്രധാരണവും അതിന്റെ ഭാഗമാണ്. അയഞ്ഞ ഷർട്ടുകളും ചെരിപ്പുകളും ധരിച്ചാണ് മുൻ ലോക്സഭാ സ്പീക്കറും മുൻനിര നേതാവുമായ സോമനാഥ് ചാറ്റർജി ആദ്യമൊക്കെ പാർലമെന്റിൽ വന്നിരുന്നത്. എന്നാൽ, സ്പീക്കറായതോടെ അദ്ദേഹം വളരെ മാന്യമായി വസ്ത്രം ധരിക്കാൻ തുടങ്ങി. ഈ മാറ്റം അദ്ദേഹത്തെ ആ കസേരയ്ക്ക് അനുയോജ്യനാക്കി മാറ്റി.അതുപോലെ പ്രതിപക്ഷത്തെ നയിക്കുന്ന രാഹുൽ ഗാന്ധി ആ സ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് അനുയോജ്യമായ രീതിയിൽ പെരുമാറണം. വ്യക്തിയെ ബഹുമാനിച്ചില്ലെങ്കിലും ഈ കസേരയെ ബഹുമാനിക്കണം. അതുകൊണ്ടാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മെച്ചപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കുകയും മികച്ച രീതിയിൽ പെരുമാറുകയും ചെയ്തിരുന്നെങ്കിൽ എന്ന് പലരും അഭിപ്രായപ്പെട്ടത്. കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾ ടീഷർട്ട് ധരിക്കുക. എന്നാൽ, ഒരു ഔപചാരിക യോഗത്തിൽ സാധാരണ ടീഷർട്ട് ധരിക്കുന്നത് ഉപിതമായി തോന്നുന്നില്ല’ – കിരൺ റിജിജു പറഞ്ഞു.
Source link
