LATEST

ഒതായി മനാഫ് വധക്കേസ്: പിവി അൻവറിന്റെ അനന്തരവൻ ഷെഫീഖിന് ജീവപര്യന്തം

മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവർ ഒതായി പള്ളിപ്പറമ്പൻ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖിന് ജീവപര്യന്ത്യം. മഞ്ചേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എവി ടെല്ലസാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുൻ എം.എൽ.എ പി.വി.അൻവറിന്റെ സഹോദരീ പുത്രനാണ് ഷെഫീഖ്.

മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ഒന്നാം സാക്ഷി ഉൾപ്പെടെയുള്ള സാക്ഷികൾ കുറുമാറിയതിനാൽ രണ്ടാം പ്രതിയായിരുന്ന പി.വി.അൻവർ ഉൾപ്പെടെ 21 പ്രതികളെ 2009 സെപ്തംബർ 24ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. മൂന്നാംപ്രതിയും ഷെഫീഖിന്റെ സഹോദരനുമായ മാലങ്ങാടൻ ഷെരീഫ്, 17ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം പയ്യനാട്ട് തൊടിക കബീർ എന്നിവരെയാണ് ഇന്നലെ വിട്ടയച്ചത്.

ഒന്നാം പ്രതിക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. കൊലപാതകം നടന്ന് 30 വർഷത്തിനു ശേഷമാണ് ശിക്ഷാവിധി. 1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മനാഫിന്റെ കുടുംബവും പ്രതികളുടെ കുടുംബവും തമ്മിൽ ഭൂമി സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനാഫിന്റെ സഹോദരങ്ങൾ നടത്തിയ നിയമ പോരാട്ടത്തെ തുടർന്നാണ് സംഭവശേഷം ഒളിവിൽ പോയ പ്രധാന നാലു പ്രതികളെ വർഷങ്ങൾക്ക് ശേഷം പിടികൂടിയത്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇന്റർ പോളിന്റെ സഹായത്തോടെ പിടികൂടാൻ 2018ൽ മഞ്ചേരി ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. അതോടെ ഷെരീഫ് ഉൾപ്പെടെ മൂന്ന് പ്രതികൾ കീഴടങ്ങി.

ദുബായിലായിരുന്ന ഒന്നാം പ്രതി ഷെഫീഖ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോൾ 2020 ജൂൺ നാലിന് പിടിയിലാവുകയും കേസിന്റെ വിചാരണ തുടങ്ങുകയും ചെയ്തു. നേരത്തെ 21 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മനാഫിന്റെ കുടുംബാംഗം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചവർക്കെതിരെ അപ്പീൽ നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button