ഒടുവിൽ മഞ്ഞുരുകുന്നു; ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിച്ചേക്കില്ല, പക്ഷേ അംഗത്വം ഉടൻ പുതുക്കില്ല

ആലപ്പുഴ: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിക്കില്ലെന്ന് റിപ്പോർട്ട്. എന്നാൽ പാർട്ടി അംഗത്വം തൽക്കാലം പുതുക്കിയേക്കില്ല. അനുഭാവിയായി തുടരും. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയതെന്നാണ് സൂചന. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ച്ചടങ്ങിന് സുധാകരനെ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് സുധാകരൻ മന്ത്രിയെ അറിയിച്ചു. നാളെ ആലപ്പുഴ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനെ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അനുനയത്തിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ അവർ പറയുന്നത് കേൾക്കുകയല്ലാതെ അദ്ദേഹം തിരിച്ചൊന്നും പറഞ്ഞില്ലെന്നാണ് അറിയുന്നത്. ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവ് പാർട്ടിക്ക് എതിരെ നിന്നാലുള്ള ഭവിഷ്യത്ത് മുന്നിൽക്കണ്ടാണ് തിരക്കിട്ട അനുനയനീക്കവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരൻ സ്വതന്ത്രനായി ജനവിധി തേടിയേക്കും എന്നും റിപ്പോർട്ടുണ്ട്. യു ഡി എഫിന്റെയോ ബി ജെ പിയുടെയോ പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വ്യക്തിയെന്ന നിലയിൽ മത്സരിക്കും. ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാം. പാർട്ടി വിരുദ്ധനാവില്ല എന്നതാണ് നിലപാട്.
Source link



