‘ആധാർ ഉപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ല, കാരണം അത് പൗരത്വം തെളിയിക്കുന്ന രേഖയല്ല’; സുപ്രീം കോടതി

ന്യൂഡൽഹി: ആധാർ കാർഡുകൾ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നൽകാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ ഉപയോഗിച്ച് വോട്ടവകാശം നൽകരുതെന്നും കോടതി പറഞ്ഞു.
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്ഐആർ) നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
‘ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു നിയമനിർമ്മാണമാണ് ആധാർ. റേഷനായി ആധാർ നൽകിയതുകൊണ്ട് മാത്രം ആ വ്യക്തിയെ വോട്ടർ ആക്കണോ? അയൽരാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിയായി ജോലി ചെയ്യുന്നയാളുമായ ഒരാൾക്ക് എങ്ങനെ വോട്ടവകാശം നൽകും? ചീഫ് ജസ്റ്റിസ് പറഞ്ഞു. ആധാർ സമ്പൂർണ പൗരത്വം തെളിയിക്കുന്നില്ലെന്നും അത് രേഖകളുടെ പട്ടികയിൽ ഒന്നുമാത്രമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി നൽകുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളുടെ കൃത്യത നിർണ്ണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റ് ഓഫീസ് അല്ലെന്നും വിമർശിച്ചു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്ഐആറിനെ ചോദ്യംചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിനുള്ള സമയക്രമം സുപ്രീം കോടതി നിശ്ചയിച്ചു. ഡിസംബർ 1-നകം മറുപടി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഉടൻ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Source link


