എയർ ആംബുലൻസ് തകർന്നു: രോഗിക്ക് ദാരുണാന്ത്യം അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്ന് ഒരു മരണം. രോഗിയായ സഞ്ജയ് കുമാർ (41) ആണ് മരിച്ചത്. രോഗി അടക്കം ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്ത്, സഹ-പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ഡോ. വികാസ് കുമാർ ഗുപ്ത പാരാമെഡിക്കൽ സഹായി സച്ചിൻ കുമാർ മിശ്ര, അറ്റൻഡന്റുമാരായ അർച്ചന ദേവി, ധുരു കുമാർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന റിപ്പോർട്ടുണ്ട്.
ഇന്നലെ വൈകിട്ട് 7.11ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന എയർ ആംബുലൻസാണ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ കസാരിയയിൽ തകർന്നുവീണത്. 63ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ ഡൽഹിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. കൽക്കത്ത വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലാണ് വിമാനത്തിൽ നിന്നുള്ള സിഗ്നൽ ഒടുവിൽ ലഭിച്ചത്. 7.34ഓടെ വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.
ഡൽഹി ആസ്ഥാനമായ റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബി.ഇ 9 എൽ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടവാർത്ത അറിഞ്ഞയുടൻ സുരക്ഷാഏജൻസികളും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം തുടങ്ങിയെന്ന് ജാർഖണ്ഡ് മന്ത്രി ഡോ. ഇർഫാൻ അൻസാരി പറഞ്ഞു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം തുടങ്ങി.
Source link



