എയർ ആംബുലൻസിനായി കുടുംബം കടംവാങ്ങി സ്വരൂപിച്ചത് എട്ടുലക്ഷം; വിമാനം തകർന്ന് മരിച്ചതിൽ സഞ്ജയുടെ ഭാര്യയും ബന്ധുവും

റാഞ്ചി: ജാർഖണ്ഡിൽ രോഗിയുമായി പോയ എയർ ആംബുലൻസ് തകർന്നുവീണുണ്ടായ അപകടത്തിൽ രോഗിയടക്കം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരണപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. 63 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാർ എന്നയാളെ ഡൽഹിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവേയായിരുന്നു അപകടം. 41കാരനായ സഞ്ജയ്യുടെ ജീവൻ രക്ഷിക്കാനായി കുടുംബം എട്ട് ലക്ഷം രൂപ കടംവാങ്ങിയായിരുന്നു വിമാനം തരപ്പെടുത്തിയത്. ജാർഖണ്ഡ് ലതേഹാർ ജില്ലയിലെ ചാന്ദ്‌വ സ്വദേശിയാണ് സഞ്ജയ്.
ചാന്ദ്‌വയിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു സഞ്ജയ്. കഴിഞ്ഞ തിങ്കളാഴ്‌ച ഹോട്ടലിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് സഞ്ജയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തതിന് കാരണം. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് സഞ്ജയ്‌യെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലേയ്ക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചത്. സഞ്ജയ്‌യൊടൊപ്പം ഭാര്യ അർച്ചന, ബന്ധു ധുരു കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ പണം കടം വാങ്ങിയായിരുന്നു എയർ ആംബുലൻസിനായി കുടുംബം പണം കണ്ടെത്തിയതെന്ന് അർച്ചനയുടെ സഹോദരൻ അജയ് പറഞ്ഞു.
ഇന്നലെ വൈകിട്ട് 7.11ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന എയർ ആംബുലൻസാണ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ കസാരിയയിൽ തകർന്നുവീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്ത്, സഹ-പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക്കൽ സഹായി സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ, രോഗി സഞ്ജയ് കുമാർ എന്നിവരാണ് മരിച്ചത്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RANCHI AIR AMBULANCE CRASH, RANCHI PLANE CRASH
Source link



