‘എപ്പോഴും ഒരു ചൂല് കയ്യിലില്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും’; മോഹൻലാലിന് ചൂലന്റയൻസ് ഡേയുമായി വികെ ശ്രീരാമൻ

താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026ലെ കുടുംബ സംഗമം താരപ്പൊലിമ കൊണ്ടുമാത്രമല്ല, രസകരമായ സൗഹൃദ നിമിഷങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെയും പത്മഭൂഷൺ ജേതാവായ മമ്മൂട്ടിയെയും ആദരിച്ച ചടങ്ങിലെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. ചടങ്ങിലെ തിരക്ക് കാരണം മോഹൻലാലിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ കഴിയാതിരുന്ന ശ്രീരാമൻ, ഒരു കത്തിലൂടെയാണ് തന്റെ സ്‌നേഹം അറിയിച്ചത്. മോഹൻലാൽ മറുപടി അയച്ച കത്ത് വികെ ശ്രീരാമൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അമ്മയുടെ കുടുംബക്കൂട്ടമായിരുന്നു.തിരക്കായിരുന്നു. ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു.തിരക്കിലായ കാരണം അടുത്തു ചെന്നില്ല. ദൂരെയിരുന്നു കടിതം പടച്ചു . ഹനൂമാൻവശം ദാദാ സാഹിബ്ബിന് കൊടുത്തു വിട്ടു. ‘എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ.അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും. ബടക്കായാ ചിലരത് തനിയ്ക്കാക്കും. ആയതിനാൽ പ്രിയനേ ഹാപ്പി ചൂലന്റയൻസ് ഡേ. അതായിരുന്നു ഖഠിതം. ഉഠൻ ബെച്ച് മറുബെഡി. ‘തുമ്പിയ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം ‘കഷ്ടമീ ജീവിത സാഗരി ഗോഗലു’ മോഹൻലാൽ മറുപടി അയച്ച കത്ത് പങ്കിട്ടുകൊണ്ട് ശ്രീരാമൻ കുറിച്ചു. ഇവരുടെ കത്തു കൈമാറ്റം നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
കുടുംബസംഗമത്തിൽ മോഹൻലാലിനായി സംഘടന തയ്യാറാക്കിയ പ്രത്യേക ശില്പം മമ്മൂട്ടിയാണ് അനാച്ഛാദനം ചെയ്തത്. മോഹൻലാലിന്റെ കരിയറിലെ എവർഗ്രീൻ ചിത്രങ്ങളുടെ പേരുകൾ കൊത്തിയ ശില്പം വേദിയിലെ പ്രധാന ആകർഷണമായിരുന്നു. മമ്മൂട്ടി ലാലിനെ അഭിനന്ദിക്കുന്ന വീഡിയോയും ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Source link



