ഉപഗ്രഹത്തിരക്ക്: ബദൽ ഭ്രമണപഥം തേടി ഇന്ത്യ

ശ്രീഹരി രാമകൃഷ്ണൻ | Sunday 22 March, 2026 | 12:26 AM
കൊച്ചി: ഭൂമിയോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ (ലോ എർത്ത് ഓർബിറ്റ് – ലിയോ)ഉപഗ്രഹങ്ങളുടെ തിക്കും തിരക്കുമായതോടെ കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് ഭ്രമണപഥങ്ങൾ തേടി ഇന്ത്യ. ‘ലിയോ”യിൽ 2030 ആകുന്നതോടെ കൃത്രിമ ഉപഗ്രഹങ്ങൾ മൂന്നിരട്ടിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് അടക്കമുള്ള സ്വകാര്യ കമ്പനികളും വിക്ഷേപണം ഊർജിതമാക്കിയതോടെയാണ്. സ്പേസ് എക്സ് 7500 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ 22 സജീവ ഉപഗ്രഹങ്ങൾ ലോ ഓബിറ്റിലുണ്ട്.
ഭൂമിയിൽ നിന്ന് 160 മുതൽ 2000 വരെ കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ‘ലിയോ”. ഇവിടെ 14,000 ഉപഗ്രഹങ്ങളുണ്ട്. ടെലികമ്മ്യൂണിക്കേഷനുവേണ്ടിയുള്ളവയാണ് കൂടുതൽ. ഇവയിൽ മൂവായിരത്തിലേറെയും നിർജീവമാണ് . പുതിയ ഭ്രമണപഥങ്ങൾ നിശ്ചയിക്കാൻ ഗവേഷണ, പരീക്ഷണങ്ങൾ അനിവാര്യമാണ്.
ഭ്രമണപഥ മാറ്റത്തിന്
‘നേത്ര” പദ്ധതി
കൂട്ടിയിടി ഒഴിവാക്കാനുള്ള പദ്ധതികൾ ഐ.എസ്.ആർ.ഒ ആവിഷ്കരിച്ചിട്ടുണ്ട്. സ്കാറ്റ്സാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥം താഴ്ത്തിയും ഐ.ആർ.എൻ.എസ്.എസ്-1ഡി ഉപഗ്രഹത്തെ സുരക്ഷിതമായ മറ്റൊരു ഭ്രമണപഥത്തിലേക്ക് മാറ്റിയും ഇന്ത്യ കഴിവ് തെളിയിച്ചിട്ടുണ്ട്.
2030ൽ ബഹിരാകാശത്തെ മാലിന്യമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ‘ഡെബ്രി ഫ്രീ സ്പേസ് മിഷൻ” ആവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
മറ്റ് ഭ്രമണപഥങ്ങൾ
മീഡിയം എർത്ത് ഓർബിറ്റ് (മിയോ): നാവിഗേഷൻ, ജി.പി.എസ് സാറ്റലൈറ്റുകൾക്ക് അനുയോജ്യം. നിലവിലുള്ളത് 160 സജീവ ഉപഗ്രഹങ്ങൾ.
ജിയോസ്റ്റേഷനറി ഓർബിറ്റ് (ജിയോ): ടി.വി. ബ്രോഡ്കാസ്റ്റിംഗ്, കാലാവസ്ഥ നിരീക്ഷണം ഉൾപ്പെടെ സഹായിക്കുന്ന 590 കൃത്രിമ ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നു.
ഹൈ എർത്ത് ഓർബിറ്റ് (ഹിയോ): ഭൂമിയുടെ വിഹഗ വീക്ഷണം, കാലാവസ്ഥാ നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കുന്ന 56 സജീവ ഉപഗ്രഹങ്ങളുണ്ട്.
”ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് റോബോട്ടിക് പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.””
– കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
(രാജ്യസഭയിൽ അറിയിച്ചത്)
Source link


