test del 2
ഇറാൻ വെടിനിർത്തൽ; പാക് മധ്യസ്ഥത യുഎസിന്റെ സമ്മർദ്ദത്തിന് വഴങ്ങി

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ അപ്രതീക്ഷിതമായി ഒരു വെടിനിർത്തൽ ഉണ്ടായപ്പോൾ ലോകം ഉറ്റുനോക്കിയത് പാകിസ്താന്റെ മധ്യസ്ഥതയിലേക്കാണ്. എന്നാൽ ഇത് വെറുമൊരു നയതന്ത്ര വിജയം എന്നതിനേക്കാൾ പാകിസ്താന്റെ നിലനിൽപ്പിനായുള്ള നിർബന്ധിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാകിസ്താന് അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തരവും സാമ്പത്തികവുമായ സമ്മർദ്ദങ്ങൾക്കിടയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും കരസേനാ മേധാവി ജനറൽ അസിം മുനീറിനും മറ്റൊരു വഴിയില്ലായിരുന്നു.പാകിസ്താന്റെ സാമ്പത്തിക ഭദ്രത ഗൾഫ് മേഖലയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇറാൻ-യുഎസ് യുദ്ധം നീണ്ടുപോയാൽ ഇന്ധന ഇറക്കുമതി തടസ്സപ്പെടുകയും രാജ്യത്ത് ഇന്ധനവില 20 ശതമാനത്തോളം വർദ്ധിക്കുകയും ചെയ്യും. ഇത് രാജ്യത്ത് വലിയ പണപ്പെരുപ്പത്തിനും ആഭ്യന്തര പ്രക്ഷോഭങ്ങൾക്കും വഴിതെളിക്കുമെന്ന് ഷെരീഫ് സർക്കാർ ഭയപ്പെടുന്നു. കൂടാതെ ഗൾഫിലുള്ള 50 ലക്ഷത്തോളം പാകിസ്താൻകാരുടെ വരുമാനം നിലയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിക്കും. ഈ വരുമാനം പാകിസ്താന്റെ ആകെ കയറ്റുമതി വരുമാനത്തിന് തുല്യമാണ്.അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ഒഴിവാക്കാൻ അമേരിക്ക പാകിസ്താനെ ഒരു പാലമായി ഉപയോഗിക്കുകയായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യം എന്ന നിലയിൽ ഇറാൻ പാകിസ്താനെ വിശ്വസിക്കുമെന്ന് അമേരിക്ക കണക്കാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി എന്നിവരുമായി പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ രാത്രി വൈകിയും നടത്തിയ ചർച്ചകളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്നാണ് വിവരം.സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ അതിർത്തിയിലെ സുരക്ഷാ ഭീഷണികളും പാകിസ്താനെ അലട്ടുന്നുണ്ട്. ഇറാനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം, ബലൂചിസ്ഥാനിലെ അസ്ഥിരത, ഊർജ്ജക്ഷാമം എന്നിവ ഒഴിവാക്കാൻ ഈ സമാധാന ശ്രമങ്ങൾ അത്യാവശ്യമായിരുന്നു. ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ പാകിസ്താൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമാണ്. ഈ വെടിനിർത്തൽ പരാജയപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഷെരീഫ്-മുനീർ നേതൃത്വത്തിനായിരിക്കും, ഇത് ഭരണകൂടത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം.
Source link

