LATEST

ഇന്ത്യയുടെ റൂട്ട് ക്ലിയറാക്കി ദക്ഷിണാഫ്രിക്ക; വിന്‍ഡീസിന് കനത്ത തോല്‍വി

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. ദക്ഷിണാഫ്രിക്കയെക്കാള്‍ കൂടുതല്‍ ഇന്ത്യ ആഗ്രഹിച്ച വിജയമാണ് സൂപ്പര്‍ 8ലെ നിര്‍ണായക പോരാട്ടത്തില്‍ എയ്ഡന്‍ മാര്‍ക്രവും സംഘവും നേടിയത്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 3.5 ഓവര്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 48 പന്തുകളില്‍ 95 റണ്‍സ് കൂട്ടുകെട്ടാണ് എയ്ഡന്‍ മാര്‍ക്രം 82*(46) – ക്വിന്റണ്‍ ഡി കോക്ക് 47(24) സഖ്യം സംഭാവന ചെയ്തത്. എട്ടാം ഓവറിലെ അവസാന പന്തില്‍ റോസ്റ്റണ്‍ ചേസിന് വിക്കറ്റ് സമ്മാനിച്ച് ഡി കോക്ക് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന റയാന്‍ റിക്കിള്‍ടണ്‍ 45*(28) റണ്‍സ് നേടി നായകനൊപ്പം പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ്, എട്ടാം വിക്കറ്റില്‍ റൊമാരിയോ ഷെപ്പോര്‍ഡ് 52*(37) – ജേസണ്‍ ഹോള്‍ഡര്‍ 49(31) സഖ്യം പടുത്തുയര്‍ത്തിയ 89(57) റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 83ന് എഴ് എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് വിന്‍ഡീസിനെ കരകയറ്റിയത്. ഓപ്പണര്‍മാരായ ബ്രാന്‍ഡണ്‍ കിംഗ് 21(11) – ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 16(6) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയതിന് ശേഷമാണ് വിന്‍ഡീസ് തകര്‍ന്നത്.

ഷിറോണ്‍ ഹെറ്റ്മയര്‍ 2(3), റോവ്മാന്‍ പവല്‍ 9(11), റോസ്റ്റണ്‍ ചേസ് 2(2), ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ് 12(10), മാത്യു ഫോര്‍ഡ് 11(9) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എംഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


Source link

Related Articles

Back to top button