LATEST

ഇന്ത്യയുടെ കാര്യത്തില്‍ അയാള്‍ പറഞ്ഞത് നടക്കുമോ? പാക് താരത്തിന് പൊങ്കാലയും തെറിവിളിയും

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോടുള്ള ഇന്ത്യയുടെ തോല്‍വി അവിശ്വസനീയമാണ്. തോല്‍വിയും ജയവും കളിയില്‍ സ്വാഭാവികമാണ്. എന്നാല്‍ അഹമ്മദാബാദില്‍ ഇന്ത്യ തോറ്റ രീതിയാണ് ആരാധകരേയും ക്രിക്കറ്റ് വിദഗ്ദ്ധരേയും ഒരുപോലെ ഞെട്ടിക്കുന്നത്. എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് ആരാധകര്‍ കലിപ്പ് മുഴുവന്‍ തീര്‍ക്കുന്നത് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരെയാണ്. അതിന് കാരണമാകട്ടെ ഈ ലോകകപ്പിലെ സെമിഫൈനല്‍ ലൈനപ്പ് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ആമിര്‍ നടത്തിയ പ്രതികരണവും.

ആര്‍ക്കും തൊടാനാവാത്ത ഫോമിലാണ് ട്വന്റി 20 ക്രിക്കറ്റില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ കളിക്കുന്നത്. പോരാത്തതിന് ഈ ഫോര്‍മാറ്റിലെ ലോകചാമ്പ്യന്‍മാരും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ കരുത്ത് കാണിക്കുമെന്ന് ശത്രുക്കള്‍ പോലും രഹസ്യമായി സമ്മതിക്കും. സമീപകാലത്തെ പ്രകടനങ്ങള്‍ കൂടി പരിശോധിച്ചാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ സാദ്ധ്യത വളരെ കുറവുമാണ്.

ലോകകപ്പ് ആരംഭിച്ചു, ചിരവൈരികളായ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്തത് ഉള്‍പ്പെടെ നാലില്‍ നാല് ജയവുമായിട്ടാണ് സൂപ്പര്‍ എട്ടിലേക്ക് ഇന്ത്യ കടന്നത്. ആദ്യത്തെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ ഉള്‍പ്പെടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞിരുന്നു. ഇനി ആമിറിന്റെ പ്രവചനത്തിലേക്ക് വരാം. ഈ ലോകകപ്പില്‍ ആമിര്‍ പ്രവചിച്ച സെമിഫൈനലിസ്റ്റുകളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല. ഈ ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും സെമിയിലെത്തുമെന്നാണ് ആമിര്‍ പറഞ്ഞത്.

ഒരു പാകിസ്ഥാനി ക്രിക്കറ്റര്‍ ഇന്ത്യയെ കുറിച്ച് കാടടച്ചുള്ള വെടിവയ്പ്പല്ല താന്‍ നടത്തിയതെന്നും ആമിര്‍ പറയുന്നുണ്ട്. ലോകകപ്പിലെ എല്ലാ മത്സരങ്ങളും പരിശോധിക്കു, ദുര്‍ബലരായ അമേരിക്കയോട് ഉള്‍പ്പെടെ എല്ലാ മത്സരങ്ങളിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരാള്‍ ഫോമാകുന്നത് കൊണ്ടും കളികള്‍ വിജയിക്കുന്നതുകൊണ്ടുമാണ് ഇക്കാര്യം വെളിപ്പെടാത്തത് എന്നായിരുന്നു ആമിറിന്റെ വാക്കുകള്‍. അതുപോലെ തന്നെ അഭിഷേക് ശര്‍മ്മ വെറും സ്ലോഗര്‍ ആണെന്നും പന്ത് പ്രതിരോധിക്കാന്‍ അറിയാത്ത അയാളെ ഒരു ലോകോത്തര ബാറ്റര്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ആമിര്‍ പറഞ്ഞിരുന്നു.

സൂപ്പര്‍ എട്ടിന് മുമ്പുള്ള ഈ പ്രവചനത്തെ അന്ന് പരിഹസിക്കുകയാണ് ആരാധകര്‍ ചെയ്തതെങ്കില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ആമിറിനെ തെറി വിളിക്കുകയും കുറ്റപ്പെടുത്തുകയുമാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം ഇന്ത്യന്‍ ആരാധകര്‍.


Source link

Related Articles

Back to top button