LIFESTYLE NEW

ഇന്ത്യയിൽ റെസിൻ ആർട്ടിന് ലഭിക്കുന്ന ആദ്യ സർക്കാർ പുരസ്‌കാരം; തലസ്ഥാനത്തിന് അഭിമാനമായി നീതു

തിരുവനന്തപുരം: 2024ലെ സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം ഹാൻഡിക്രാഫ്റ്റ് വിഭാഗത്തിൽ സ്വന്തമാക്കി തിരുവനന്തപുരം സ്വദേശിനി നീതു എം.വി. സംസ്ഥാന സർക്കാരിന്റെ തൊഴിൽവകുപ്പ് നൽകുന്ന പുരസ്‌കാരമാണിത്. വിവിധ തൊഴിൽ മേഖലകളിലായി ആകെ 20 വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രശസ്തിപത്രവും ഫലകവും പാരിതോഷികവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം ജില്ലയിൽ നിന്ന് പുരസ്‌കാരത്തിന് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും നീതുവാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി റെസിൻ ആർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ തേടി സർക്കാർ ബഹുമതി എത്തുന്നതും ഇതാദ്യമായാണ്.

വിവിധ ഔദ്യോഗിക പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനവാരം തലസ്ഥാനത്തെത്തിയിരുന്നു. ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് നീതു നിർമിച്ച റെസിൻ ആർട്ട് ഫ്രെയിം ആണ്. തിരുവനന്തപുരത്തിന്റെ കാവലാളായ ശ്രീപത്മനാഭ സ്വാമിയുടെ ശില്പവും യഥാർത്ഥ പുഷ്‌പങ്ങളുമടങ്ങിയതായിരുന്നു ഫ്രെയിം.

സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ നീതു അസിസ്റ്റന്റ് പ്രൊഫസർ, പ്രൊജക്‌ട് എഞ്ചിനീയർ, പ്രൊജക്‌‌ട് മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ പാത സ്വീകരിക്കണമെന്ന തീരുമാനത്തിൽ നിന്നാണ് നാട്ടിലധികം പ്രചാരത്തിലില്ലാതിരുന്ന റെസിൻ ആർട്ടിൽ എത്തിച്ചേർന്നത്. 2019ൽ വീഡിയോകളും മറ്റും കണ്ട് സ്വന്തമായി പഠിക്കുകയായിരുന്നു. 2020ൽ സ്വന്തം ബിസിനസ് യാഥാർത്ഥ്യമാക്കിക്കൊണ്ട് ‘റെസിനോവേഷൻ’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പേജ് ആരംഭിച്ചു. ആർട്ട് വർക്കിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് മുതൽ നിർമാണവും വിൽപനയും പ്രൊമോഷനുമെല്ലാം നീതു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്.

റെസിൻ ആർട്ടിലൂടെയുള്ള ലൈഫ് സ്റ്റൈൽ ആക്‌സസറീസ് സ്റ്റോർ ആണ് നീതുവിന്റെ ബിസിനസ്. ‘മൗൾഡിംഗ് ഹാപ്പിനസ്’ എന്നതാണ് ബിസിനസിന്റെ ടാഗ് ലൈൻ. വാൾ ഫ്രെയിംസ്, ജുവലറി, വരമാല പ്രിസർവേഷൻ, ഫർണിച്ചർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കുഞ്ഞുങ്ങളുടെ ആദ്യത്തെ പല്ല്, മുലപ്പാൽ, പൊക്കിൾക്കൊടിയുടെ കഷ്ണം, തലമുടി, പഴയ ഫോട്ടോ തുടങ്ങിയവ മെമ്മറി പ്രിസർവേഷനായും ചെയ്തുനൽകുന്നു.


Source link

Related Articles

Back to top button