ഇനി സെമി മേളം

ലോകകപ്പ് സെമി ഫൈനലുകൾ നാളെ മുതൽ
ആദ്യ സെമി
ദക്ഷിണാഫ്രിക്ക Vs കിവീസ്
മാർച്ച് 4 ബുധൻ 7 pm
ഇതുവരെ ഒറ്റക്കളിപോലും തോൽക്കാതെ സെമി ഫൈനലിലേക്ക് കടന്നെത്തിയ ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് റൗണ്ടിൽ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്ന ന്യൂസിലാൻഡും തമ്മിലാണ് ഈ ലോകകപ്പിലെ ആദ്യ സെമിഫൈനൽ. ബുധനാഴ്ച രാത്രി ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ആദ്യ സെമിഫൈനൽ.
പ്രാഥമിക റൗണ്ടിൽ ദക്ഷിണാഫ്രിക്കയും കിവീസും ഡി ഗ്രൂപ്പിൽ ഒരുമിച്ചാണ് മത്സരിച്ചത്.കാനഡ.,യു.എ.ഇ, അഫ്ഗാനിസ്ഥാൻ എന്നീ ദുർബലരായിരുന്നു ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ദക്ഷിണാഫ്രിക്ക 57 റൺസിന് കാനഡയെ തോൽപ്പിച്ചാണ് തുടങ്ങിയത്. അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ സൂപ്പർ ഓവറിൽ മറികടന്നു. ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലാഡിനെതിരായ വിജയം. ആറ് വിക്കറ്റിന് യു.എ.ഇയേയും മറികടന്ന അവർ സൂപ്പർ എട്ടിൽ ഇന്ത്യ, വിൻഡീസ്, സിംബാബ്‌വേ എന്നിവരെയാണ് കീഴടക്കിയത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് ദക്ഷിണാഫ്രിക്ക.
ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും കാനഡ, യു.എ.ഇ, അഫ്ഗാൻ എന്നിവരെ കീഴടക്കി രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിലേക്ക് കടന്ന ന്യൂസിലാൻഡിന് അവിടെ പാകിസ്ഥാനുമായുള്ള മത്സരം മഴയെടുത്തതിനാൽ ഒരു പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. തുടർന്ന് ശ്രീലങ്കയെ 61 റൺസിന് തോൽപ്പിച്ചെങ്കിലും ഇംഗ്ളണ്ടിനോട് നാലുവിക്കറ്റിന് തോറ്റതോടെ സമ്മർദ്ദത്തിലായി. പാകിസ്ഥാനും ലങ്കുമായുള്ള മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചെങ്കിലും റൺറേറ്റിൽ പിറകിലായതോടെയാണ് കിവീസിന് സെമി ബർത്ത് ലഭിച്ചത്.
രണ്ടാം സെമി
ഇന്ത്യ Vs ഇംഗ്ളണ്ട്
മാർച്ച് 5 വ്യാഴം 7 pm
ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായാണ് മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ളണ്ട് സെമിയിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ വെസ്റ്റ് ഇൻഡീസിനോട് മാത്രം തോറ്റ ഇംഗ്ളണ്ട് സൂപ്പർ എട്ട് റൗണ്ടിൽ എല്ലാ മത്സരങ്ങളിലും ഗംഭീര പ്രകടനത്തോടെ വിജയം നേടി ആദ്യം സെമി ഉറപ്പിച്ച ടീമാണ്.
ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ നാലു റൺസിനായിരുന്നു ഇംഗ്ളണ്ടിന്റെ വിജയം. അൽപ്പമൊന്ന് പതറിയശേഷം നേപ്പാളിനെ 185 റൺസ് എന്ന ലക്ഷ്യത്തിലെത്താനനുവദിക്കാതെ നിയന്ത്രിച്ചുനിറുത്തുകയായിരുന്നു. രണ്ടാം മത്സരത്തിൽ വിൻഡീസിനോട് തോൽവി 30 റൺസിന്. എന്നാൽ പിന്നീടവിടുന്ന് ഇംഗ്ളണ്ട് ഉയിർത്തെണീക്കുകയായിരുന്നു. സ്കോട്ട്‌ലാൻഡിനെയും ഇറ്റലിയേയും തോൽപ്പിച്ച് സൂപ്പർ എട്ടിലെത്തിയ ഇംഗ്ളണ്ട് അവിടെ 51 റൺസിന് ശ്രീലങ്കയേയും രണ്ട് വിക്കറ്റിന് പാകിസ്ഥാനേയും നാലുവിക്കറ്റിന് ന്യൂസിലാൻഡിനേയും തോൽപ്പിച്ചു.
ഗ്രൂപ്പ് എയിൽ അമേരിക്ക, പാകിസ്ഥാൻ, നമീബിയ, നെതർലാൻഡ്സ് എന്നിവരെ തോൽപ്പിച്ച് സൂപ്പർ എട്ടിലേക്ക് എത്തിയ സൂര്യകുമാർ യാദവിന്റെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവി വലിയ പ്രഹരമായിരുന്നു. എന്നാൽ 72 റൺസിന് സിംബാബ്‌വേയേയും അഞ്ചുവിക്കറ്റിന് വിൻഡീസിനെയും കീഴടക്കി ഇന്ത്യ സെമിയിലേക്ക് ബർത്ത് നേടി. നിലവിലെ കിരീടജേതാക്കളായ ഇന്ത്യ മുംബയ് വാങ്കഡേ സ്റ്റേഡിയത്തിലാണ് ഇംഗ്ളണ്ടിനെ നേരിടാൻ ഇറങ്ങുന്നത്.
Source link



