LATEST

മുഖ്യമന്ത്രിക്കെതിരെ കൊലപാതക ഭീഷണി; ടീന ജോസിന്റെ പ്രതികരണം ഞെട്ടലോടെയാണ് കാണുന്നതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലപാതക ഭീഷണി മുഴക്കിയ മുൻ കന്യാസ്ത്രീ ടീന ജോസിന്റെ ഫേസ്‌‌ബുക്ക് കമന്റിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

‘രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞ് കൊല്ലണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഏതൊരു സംസ്‌കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്. അഭിഭാഷകയെന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റില്‍പ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഇത് നിയമരംഗത്തിനുതന്നെ നാണക്കേടാണ്.

ഈ വ്യക്തി ട്വന്റി20യുടെ കടുത്ത പ്രചാരകയാണെന്നും മറ്റ് ജില്ലകളില്‍ പോലും അവര്‍ക്കുവേണ്ടി യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ട്വന്റി20 വിഷയത്തില്‍ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. അവരുടെ യോഗങ്ങളില്‍ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും അറയ്ക്കുന്ന ഭാഷയിൽ ആക്ഷേപിക്കുന്നുവെന്നതും ഗൗരവമായി കാണണം. ഇത് ട്വന്റി20യുടെ രാഷ്ട്രീയ ശൈലിയെയാണ് തുറന്നുകാട്ടുന്നത്’- ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുളള സെൽറ്റൻ എൽ ഡിസൂസ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസഫ് ഭീഷണി രൂപത്തിൽ കമന്റിട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’ എന്നാണ് കമന്റ്.

അതേസമയം, ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അന്നുമുതൽ തിരുവസ്ത്രം ധരിക്കാൻ ടീന ജോസിന് നിയമപരമായി അനുവാദമോ അവകാശമോ ഇല്ലാത്തതാണെന്നും സിഎംസി സന്യാസിനി സമൂഹം പ്രതികരിച്ചു. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തത്തിലും മാത്രമാണ്. സിഎംസി സന്യാസിനി സമൂഹത്തിന് അതിൽ യാതൊരു പങ്കുമില്ലെന്ന് വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button