വെർച്വൽ ക്യൂ ബുക്ക് ചെയ്ത 15 ശതമാനം പേരും എത്തിയില്ല; അവധി ദിവസമായിട്ടും ശബരിമലയിൽ തിരക്ക് കുറവ്

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തിരക്ക് കുറവാണെന്ന് റിപ്പോർട്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവരിൽ 15ശതമാനം പേർ എത്താത്തതും സ്പോട് ബുക്കിംഗ് 5000 മാത്രമായി കുറച്ചതുമാണ് അതിന് കാരണം. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് സന്നിധാനത്തെ വലിയ നടപ്പന്തൽ ആളുകൾ ഉണ്ടായിരുന്നില്ല. പതിനെട്ടാംപടി കയറാനുള്ള ക്യൂവിൽ ആരുമില്ല. പമ്പയിൽ നിന്ന് വന്നവർക്ക് കാത്തുനിൽക്കാതെ പടികയറി ദർശനം നടത്തി. രാവിലെ 7.30ന് ഉഷഃപൂജ സമയത്ത് അര മണിക്കൂർ പതിനെട്ടാംപടി കയറുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നു. ഇന്നലെയും ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. നീണ്ട ക്യൂ എവിടെയുമില്ലായിരുന്നു.
കഴിഞ്ഞ 18ന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കിനെ തുടർന്നാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70000പേർക്കും സ്പോട് ബുക്കിംഗിലൂടെ 20000പേരും ഉൾപ്പടെ 90000പേർക്കാണ് നിത്യവും ദർശനത്തിന് അനുമതി നൽകിയിരുന്നത്. വെർച്വൽ ക്യൂ ബുക്കുചെയ്തവർ സമയക്രമം പാലിക്കാതെ എത്തിയതും സ്പോട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതും പൊലീസ് നിയന്ത്രണം പാളിയതുമാണ് തിരക്കിനിടയാക്കിയത്. ഇതേ തുടർന്ന് കോടതി സ്പോട് ബുക്കിംഗ് പരിധി 5000മായി നിജപ്പെടുത്തിയിരുന്നു.
പമ്പയിലെ സ്പോട് ബുക്കിംഗ് കേന്ദ്രങ്ങൾ നിറുത്തലാക്കി. നിലവിൽ നിലയ്ക്കലിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏഴ് കൗണ്ടറുകൾ വഴിയാണ് വെർച്വൽ ക്യൂ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സ്പോട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി നൽകുന്നത്.സ്പോട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച് നിയന്ത്രിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
Source link


