CINEMA

അമിത് ഷാ ബംഗാളിൽ,​ മമതയ്ക്ക് രൂക്ഷ വിമർശനം; ‘രാജ്യ സുരക്ഷയ്ക്കായി ബംഗാളിൽ ബി.ജെ.പി സർക്കാർ വരണം’

കൊൽക്കത്ത: ബംഗാളിൽ മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ സർക്കാർ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നു. അഴിമതി സ്ഥാപനവത്കരിക്കുന്നു. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി അതിർത്തിയിലെ സുരക്ഷാ നടപടികൾ തടസപ്പെടുത്തുന്നുവെന്നും ഷാ കുറ്റപ്പെടുത്തി. പരിഹാരത്തിന് ബി.ജെ.പി സർക്കാർ വരണമെന്നും അത് സംസ്ഥാനത്തിന്റെ മാത്രമല്ല,​ രാജ്യ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു.

നോർത്ത് 24 പർഗാനാസിലെ ബാരക്പൂരിൽ നടന്ന ബി.ജെ.പി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ സർക്കാർ താഴെയിറങ്ങും. ബംഗാളിലെ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷാ പ്രശ്നമായിരിക്കുന്നു. കോടതി ഉത്തരവുകൾക്ക് ശേഷവും തൃണമൂൽ സർക്കാർ അതിർത്തി വേലി സ്ഥാപിക്കാൻ ബി.എസ്.എഫിന് ഭൂമി നൽകുന്നില്ല. കാരണം നുഴഞ്ഞുകയറ്റക്കാർ അവരുടെ വോട്ടുബാങ്കാണ്. വ്യാജ രേഖകളുപയോഗിച്ച് വരുന്ന അനധികൃത കുടിയേറ്റക്കാരെ ഭരണകൂടവും പൊലീസും തടയുന്നില്ല. നുഴഞ്ഞുകയറ്റക്കാരെ പ്രീണിപ്പിക്കുന്നതിനായി പാർലമെന്റിൽ വന്ദേമാതരം ചർച്ച ചെയ്യുന്നതിനെ ടി.എം.സി എതിർക്കുന്നു. തൃണമൂൽ ഭരണകൂടത്തെ വേരോടെ പിഴുതെറിയാനും ബംഗാളിൽ ദേശസ്‌നേഹികളുടെ സർക്കാർ സ്ഥാപിക്കാനും അമിത് ഷാ വോട്ടർമാരോട് ആഹ്വാനം ചെയ്തു.

ദുരന്തം അഴിമതിയുടെ ഫലം

ആനന്ദപൂരിലെ മോമോ ഫാക്ടറിയിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ഷാ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അത് അപകടമല്ലെന്നും മമതാ സർക്കാരിന്റെ അഴിമതിയുടെ ഫലമാണെന്നും ആരോപിച്ചു. ഇതുവരെ ഫാക്ടറി ഉടമകളെ അറസ്റ്റ് ചെയ്യാത്തതെന്താണ്. അവർ ഭരണകക്ഷിയുടെ ആൾക്കാർ ആയതുകൊണ്ടാണോ. ബംഗാളിൽ ഭരണം ഇല്ലാതായ അവസ്ഥയാണ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ല. സുരക്ഷിതവും അഴിമതിരഹിതവും വികസിതവുമായ ഒരു ബംഗാളിനായി ബി.ജെ.പി സർക്കാരിന് അവസരം നൽകണം. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ബംഗാളിൽ 50 ശതമാനം വോട്ട് വിഹിതവും വൻ ഭൂരിപക്ഷവും നേടുമെന്നും ഷാ പറഞ്ഞു.


Source link

Related Articles

Back to top button