‘അമിതരക്തസ്രാവവും വേദനയും ഉണ്ടായിട്ടും അഡ്‌മിറ്റ് ചെയ്തില്ല’; കായംകുളത്ത് നവജാതശിശു മരിച്ചതിൽ ആശുപത്രിക്കെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് നവജാതശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. അജീഷ് – അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 24നാണ് അതുല്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ വയറുവേദനയെ തുടർന്ന് രണ്ടുദിവസം മുൻപ് അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വേദനയ്ക്കുള്ള മരുന്ന് നൽകി പറഞ്ഞയക്കുകയും ചെയ്തു.
ആ ദിവസം രാത്രി തന്നെ അതുല്യയ്ക്ക് അമിത രക്തസ്രാവത്തെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആദ്യം അതുല്യയെ അഡ്മിറ്റ് ചെയ്യില്ലെന്നും പറഞ്ഞ തീയതിയിൽ എത്താനുമാണ് നിർദ്ദേശിച്ചതെന്ന് ഭർത്താവ് ആരോപിക്കുന്നു. തുടർന്ന് തന്റെയും സുഹൃത്തിന്റെയും നിർബന്ധപ്രകാരമാണ് ഭാര്യയെ അഡ്മിറ്റ് ചെയ്തതെന്ന് അജീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരുന്നു.
എന്നാൽ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് പറഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അതുല്യയ്ക്ക് വേദനയും അമിത രക്തസ്രാവവും വന്നപ്പോൾ തന്നെ കൃത്യമായി ചികിത്സയും പരിശോധനകളും ചെയ്തിരുന്നുവെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അജീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുകാരണം നവജാതശിശു മരിച്ച സംഭവം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് പുതിയ പരാതിയെത്തുന്നത്. സിസേറിയനുപിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെൺകുഞ്ഞാണ് ഫെബ്രുവരി 17ന് മരിച്ചത്. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
Source link

