അന്യസംസ്ഥാനങ്ങളിലെ ഇഷ്ടഭക്ഷണം, കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്നത് ടൺകണക്കിന്

തിരുവനന്തപുരം: മലയോരത്തെ പ്ളാവുകളിൽ വ്യാപകമായി ചക്ക ലഭിക്കാൻ തുടങ്ങിയത് കർഷകർക്ക് ആശ്വാസത്തിന് വഴിനൽകുന്നു. അന്യസംസ്ഥാനങ്ങളിൽ ചക്ക ഇഷ്ടഭക്ഷണമായി മാറിയതോടെ നിരവധി ലോറി ചക്കയാണ് അതിർത്തി ഗ്രാമങ്ങളിൽ നിന്നും കയറ്റി അയയ്ക്കുന്നത്. നമ്മുടെ നാട്ടിൽ ചക്ക സുലഭമായി ലഭിക്കുമ്പോൾ അത് വേണ്ടവിധം വിനിയോഗിക്കാൻ തയ്യാറാകാത്തതാണ് കയറ്റുമതിക്ക് ഇടയാക്കുന്നത്.
പ്ളാവിൽ കളവന്നു തുടങ്ങിയാൽ ചക്കതേടിയെത്തുന്ന കച്ചവടക്കാർ ചക്കയുടെ എണ്ണം കണക്കാക്കി ഉടമയ്ക്ക് നേരിയ വില നേരത്തേതന്നെ നൽകി മടങ്ങുകയാണ്. പിന്നീട് ചക്ക പാകമാകുമ്പോൾ ചെറുവാഹനങ്ങളിൽ ചക്കയിടാൻ ആളുമായെത്തി കയറ്റികൊണ്ടു പോവുകയാണ് പതിവ്, അതിർത്തിയിൽ പ്രത്യേകം നിശ്ചയിച്ച സ്ഥലത്ത് നിരവധി ചെറുവാഹനങ്ങളിൽ ചക്കകളുമായി എത്തുന്നു.
അന്യസംസ്ഥാനങ്ങളിൽ
ആവശ്യക്കാർ ഏറെ
വെള്ളറടയ്ക്കു സമീപം മലയൻകാവിൽ നിന്നും ദിനംപ്രതി ലോറികളിൽ ലോഡ് കണക്കിന് ചക്കയാണ് അതിർത്തി ചെക്കുപോസ്റ്റ് കടന്ന് അന്യസംസ്ഥാനങ്ങളിൽ എത്തുന്നത്. പ്രത്യേകം ലോറികളിൽ സംവിധാനം ഒരുക്കിയാണ് ചക്ക കൊണ്ടുപോകുന്നത്. ചൂട് അടിച്ച് കേടാകാതിരിക്കുന്നതിനും ഓലകൾ കൊണ്ട് മറച്ചാണ് ലോഡ് കയറ്റി വിടുന്നത്. തീരെ പഴുക്കാൻ പരുവമായ ചക്കകൾ കൊണ്ടുപോകാറില്ല. അതിന് വിലയും കാര്യമായി ലഭിക്കാറുമില്ല.
ചക്കയിടാൻ അന്യസംസ്ഥാന തൊഴിലാളികളും
ഇരുപതും മുപ്പതും രൂപയാണ് പ്ളാവിൽ നിൽക്കുമ്പോൾ കർഷകന് ഒരെണ്ണത്തിന് ലഭിക്കുന്ന വില. ചക്ക വാങ്ങാനെത്തുന്നതും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരാണ്. പ്ളാവിൽ നിന്നും ചക്കയിടാൻ ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളും എത്തുന്നുണ്ട്. കാട്ടിൽ നിന്നുമെത്തുന്ന വാനരൻമാർ ചക്ക ഭക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്.
Source link



