അതിജീവിതയെ അധിക്ഷേപിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലായതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ വഴി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി. ഇന്നലെ വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ നന്ദാവനം എആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോസ്റ്റ് ചെയ്ത വീഡിയോയും കണ്ടെത്തിയിരുന്നു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ.ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്‌ലോഗർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Source link


