സിപിഎം ഭരിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്; വെളിപ്പെടുത്തലുമായി പാർട്ടി ഉന്നതന്റെ ഭാര്യ

പത്തനംതിട്ട: സിപിഎം ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ വൻ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി ബാങ്ക് പ്രസിഡന്റും സിപിഎം മുതിർന്ന നേതാവിന്റെ ഭാര്യയുമായ പൊൻതാമര പിള്ള. മുൻ എംഎൽഎ ആർ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ് പൊൻതാമര. 75 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി പൊൻതാമര വെളിപ്പെടുത്തി. അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി.’പ്രസിഡന്റായി ചാർജെടുത്തപ്പോൾ ബാങ്കിൽ ഡിപ്പോസിറ്റ് ഒന്നുമുണ്ടായിരുന്നില്ല. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ ആത്മാർത്ഥയോടുകൂടിയാണ് പ്രവർത്തിച്ചത്. നൂറ് ശതമാനവും വിജയിപ്പിച്ചെടുക്കാൻ ശ്രമിച്ചു. മുൻ പ്രസിഡന്റിന്റെ കാലത്ത് കുടിശികകളൊന്നും പിരിച്ചിട്ടുണ്ടായിരുന്നില്ല.കണക്കുകൾ പരിശോധിച്ചതിൽ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് പരാതി നൽകിയിരുന്നു. എആറിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി ഏരിയ സെക്രട്ടറിയുൾപ്പെടെ കണക്കുകൾ പരിശോധിച്ചപ്പോൾ 75 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തി. ബാങ്കിന് ചെയ്യാൻ കഴിയാത്തതായ ലോണുകൾ മുൻ പ്രസിഡന്റും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെയുള്ളവർ ചെയ്തതായി കണ്ടെത്തി. 15 കേസുകൾ അനധികൃതമായി നടന്നതാണ്. പ്രമാണം ദുരുപയോഗം ചെയ്തായി കണ്ടെത്തി. പിന്നീട് ഈ കേസുകൾ ഞാൻ ഫണ്ട് കണ്ടെത്തി ഫയൽ ചെയ്തു. മിനിട്ട്സ് ബുക്കിൽ എന്റെ ഒപ്പ് ഇട്ടിരിക്കുന്നു. എന്റെനേരെ അവിശ്വാസം കൊണ്ടുവരുന്നതിനാലാണ് രാജി വയ്ക്കുന്നത്. വിവരം പാർട്ടിയെ അറിയിക്കും. പാർട്ടി മെമ്പർമാരാണ് പാർട്ടി അറിയാതെ തനിക്കുനേരെ അവിശ്വാസം കൊണ്ടുവന്നത്.’- പൊൻതാമര പിള്ള വ്യക്തമാക്കി.
Source link



