CINEMA
സാക്ഷരതാ മിഷനിൽ 74 താത്കാലികക്കാരെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: അംഗീകൃത തസ്തികകളില്ലാതെ, സാക്ഷരതാ മിഷനിൽ 74 താത്കാലിക കോ- ഓർഡിനേറ്റർമാരെ സ്ഥിരപ്പെടുത്തി സർക്കാർ. ഇവർക്ക് ശമ്പള സ്കെയിൽ അനുവദിക്കുകയും ലക്ഷക്കണക്കിന് രൂപ ശമ്പളകുടിശ്ശികയായി നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് തൊട്ടു മുൻപ് തിരക്കിട്ട് കുടിശ്ശിക അനുവദിക്കുകയായിരുന്നു. രണ്ട് കോടി രൂപയാണ് കുടുശ്ശിക ഇനത്തിൽഅനുവദിച്ചത്.താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സ്ഥിരം തസ്തികളിൽ ഒറ്റത്തവണ മാത്രമായിരിക്കണമെന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണ് സാക്ഷരതാ മിഷനിലെ സ്ഥിരപ്പെടുത്തൽ. 2021ൽ സർക്കാർ ഇവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും എല്ലാ സ്ഥിരപ്പെടുത്തലുകളും കോടതി തടഞ്ഞിരുന്നു. 2025ലാണ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തൽ കോടതി അംഗീകരിച്ചത്. സാക്ഷരതാ മിഷനിൽ സ്ഥിരമായ ഒരു തസ്തിക പോലുമില്ലെന്നും അവിടത്തെ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലെന്നും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. രവീന്ദ്രനാഥ് 2017-ൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഈ വസ്തുതകൾ മറച്ചു വച്ചാണ് സാക്ഷരതാ മിഷൻ അധികൃതർ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സാക്ഷരത കോ കോർഡിനേറ്റർ, അസിസ്റ്റന്റ് കോർഡിനേറ്റർ തസ്തികകളിലായിരുന്നു താത്കാലികക്കാരെ നിയമിച്ചിരുന്നത്. നിയമവിരുദ്ധമായി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി അവർക്ക് കുടിശിക ഉൾപ്പെടെയുള്ള ശമ്പളം നൽകിയ നടപടി റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
Source link


