സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വം; പുറത്തുനിന്നൊരാളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ, അടിയന്തര യോഗം വിളിച്ചു

കാസർകോട്: തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിൽ കാസർകോട് ഡിസിസിയിൽ അതൃപ്‌തി. കെപിസിസി നിർദേശപ്രകാരം മണ്ഡലത്തിലേക്ക് സന്ദീപ് വാര്യരെ പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ കാസർകോട് ഡിസിസി നേതൃത്വവും പ്രാദേശിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ കൂടിയാലോചന നടത്തിയില്ലന്ന ആക്ഷേപമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നാളെ അടിയന്തര ഡിസിസി യോഗം ചേരുമെന്നും പ്രവർത്തകർ അറിയിച്ചു.പാർട്ടിയിലെ മുതിർന്ന നേതാക്കളുമായോ ജില്ലാ നേതൃത്വവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് ഉയർന്നുവന്നതെന്നാണ് ആരോപണം. മണ്ഡലത്തിൽ പേരുകളുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച് പുറത്ത് നിന്നുള്ള ആളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി കാസർകോട്ടെ നേതാക്കൾ അടിയന്തര യോഗം ചേരുകയാണ്. ജില്ലയിൽ നിന്നുള്ള ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, ബാലകൃഷ്‌ണൻ പെരിയ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ നീലകണ്‌ഠൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
Source link



