സഞ്ജു ഉയിർത്തെണീറ്റ ലോകകപ്പ്

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീമിൽ വന്നും പോയുമിരുന്ന സഞ്ജു സാംസൺ ഒരൊറ്റ മികച്ച ഇന്നിംഗ്സിലൂടെ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിദ്ധ്യമായി മാറിയതാണ് ഈ ലോകകപ്പിന്റെ പ്രത്യേകത. ക്വാർട്ടർ ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന വിൻഡീസിനെതിരായ മത്സരത്തിൽ 50 പന്തുകളിൽ 12 ബൗണ്ടറികളുടേയും നാലു സിക്സുകളുടേയും അകമ്പടിയോടെ സഞ്ജു പുറത്താകാതെ നേടിയ 97 റൺസായിരുന്നു കരിയറിലെ വഴിത്തിരിവ്. ആ ഇന്നിംഗ്സ് നൽകിയ ആത്മവിശ്വാസത്തിൽ നിന്നായിരുന്നു സെമിയിൽ ഇംഗ്ളണ്ടിന് എതിരായ അർദ്ധസെഞ്ച്വറി പിറന്നത്. 42 പന്തുകളിൽ ഏഴു സിക്സുകളും എട്ടുഫോറുകളമടക്കം നേടിയ 89 റൺസാണ് സെമിയിൽ ഇംഗ്ളണ്ടിനെതിരെ നേടിയത്.അസാമാന്യ പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നുമാകാതെപോയവർ നിരവധിയാണ്. അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെപോയവരുടേയും യോഗ്യതയുണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയവരുടെയും നീണ്ട നിരയിലേക്ക് മലയാളി താരം സഞ്ജു സാംസണിന്റേയും പേര് എഴുതിച്ചേർക്കേണ്ടിവരുമോ എന്ന് സന്ദേഹിച്ച വേളയിലാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ആ മനോഹര ഇന്നിംഗ്സ് പിറന്നത്.
Source link


