ശബരിമല വിഷയം ബാധിക്കില്ല: മുഖ്യമന്ത്രി

തിരുവല്ല: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പു വരുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നവരുണ്ട്. അവർ വിഷയം പ്രചാരണായുധമായി ഉപയോഗിച്ചേക്കാം. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ സി.പി.എം ജില്ലാകമ്മിറ്റിയംഗം എ.പത്മകുമാറിനെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കുറ്റപത്രം വൈകിയതോടെ സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ സംഘടനാ നടപടിക്രമങ്ങളനുസരിച്ചാണ് പത്മകുമാറിനെ നീക്കിയത്.ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. നേമത്തെ ബി.ജെ.പി അക്കൗണ്ട് പൂട്ടിക്കുമെന്നത് എൽ.ഡി.എഫ് നിലപാടാണ്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ, കോൺഗ്രസ് ഒത്തുതീർപ്പുണ്ടാക്കി. 2016ൽ നേമത്ത് ബി.ജെ.പി അക്കൗണ്ടുതുറക്കാൻ കാരണം കോൺഗ്രസ്-ബി.ജെ.പി ഡീലാണ്.നേമത്തെ ജയത്തിനുപകരം മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസിനെ ബി.ജെ.പി സഹായിച്ചിട്ടുണ്ട്. പണ്ട് വടകര പാർലമെന്റ് സീറ്റിലും ബേപ്പൂർ നിയമസഭാ സീറ്റിലുമാണ് കോലീബി സഖ്യം ബി.ജെ.പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. വിവരം പുറത്തായതോടെ വോട്ടർമാർ എൽ.ഡി.എഫിനെ വിജയിപ്പിച്ചു. 41 മണ്ഡലങ്ങളിൽ ആർ.എസ്.എസ് കോൺഗ്രസിനെ പിന്തുണച്ചെന്ന് അവർ പരസ്യമായി പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link