വീടിന്റെ ജപ്തി ഒഴിഞ്ഞു; എം കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലീം ലീഗ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിന്റെ വായ്പ അടച്ചുതീർത്തു. മുസ്ലീം ലീഗ് നേത്വതമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ചത്. ലീഗിന്റെ അക്കൗണ്ടിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെയാണ് പണം ലീഗ് അടച്ചത്. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ നടക്കാവ് ക്രോസ് റോഡിലെ മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് ബാങ്ക് ജപ്തി നോട്ടീസ് നൽകി. മാർച്ച് 31നകം വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ജപ്‌തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. എംകെ മുനീറിന്റെ പേരിലുള്ള രണ്ട് വായ്‌പകളിൽ ഒരെണ്ണം തിരിച്ചടച്ച് തീർത്തിരുന്നു. രണ്ടാമത്തെ വായ്‌പയാണ് ജപ്‌തിഭീഷണിയിലെത്തിയിരിക്കുന്നത്.വീടിന്റെ ജപ്തി വ്യക്തിപരമായ കാര്യമാണെന്ന് എം കെ മുനീർ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് 2011ൽ വായ്‌പയെടുത്തത്. എന്നാൽ വിചാരിച്ചതുപോലെ തിരിച്ചടയ്ക്കാനായില്ല. ജാഫർഖാൻ കോളനിയിലെ വീട് വിറ്റ് കുറച്ച് തുകയടച്ചു. ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിരുന്നു. ഇനി വിൽക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് മാർഗം നോക്കണം. ആരെയും ദ്രോഹിച്ചിട്ടില്ല. എന്തെങ്കിലും മാർഗമുണ്ടാകും. വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടിയോട് സഹായം ചോദിക്കാറില്ല. നേതൃത്വം വിളിച്ചിരുന്നു. ഓരോ വ്യക്തികളുടെയും ബാദ്ധ്യത പാർട്ടി ഏറ്റെടുക്കാൻ നിന്നാൽ ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Source link


