മൂന്നു ടേം എംഎൽഎ ആയിട്ട് നാലാമത് ഭാര്യയെ ആക്കുന്നതിനോട് യോജിക്കാനാവില്ല, എംവി ഗോവിന്ദന് രൂക്ഷ വിമർശനം

കണ്ണൂർ: തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി.കെ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഉയർത്തിയത് രൂക്ഷവിമർശനം. മൂന്നുതവണ എം.എൽ.എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യം എം.വി. ഗോവിന്ദനോട് നേരിട്ടു പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ട് ടേം ആയാൽ മത്സരം പാടില്ലെന്നാണ് പാർട്ടി നയം. മൂന്നു ടേം എം.എൽ.എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അർത്ഥമെന്താണ്. നാലാമതും താൻ ആയിരിക്കണം. പക്ഷേ ഇപ്പോൾ സെക്രട്ടറി ആയതിനാൽ അത് നടക്കില്ല. എന്നതു കൊണ്ട് ഭാര്യയെ അവിടെ എം.എൽ.എ ആക്കാൻ ശ്രമം നടക്കുന്നു. അതിനെ എതിർത്തുവെന്നും ടി.കെ. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. താൻ ആയിരുന്നു അദ്ധ്യക്ഷൻ. മണ്ഡലം കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മൂന്നുപേരൊഴികെ മുഴുവൻ പേരും വിമർശനം ഉന്നയിച്ചു. ഇന്നുവരെ ഇത്രയും രൂക്ഷവിമർശനം നേതാക്കളെ ഇരുത്തിയുണ്ടായിട്ടില്ല. അവസാനം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കേട്ടെങ്കിലും സ്ഥാനാർത്ഥി മാറേണ്ടതായിരുന്നു. അങ്ങനെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാരണം അപകടമാണ്. തളിപ്പറമ്പ് തോൽക്കുകയാണ്. അതൊന്നും അംഗീകരിച്ചില്ല. എന്നാൽ ഒരു പുനഃപരിശോധനയും ഉണ്ടായില്ല. അതോടെ ഇനി ഈ പാർട്ടിയിൽ നിൽക്കാൻ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞു, പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞെ്ന് ടി.കെ. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Source link



