LATEST

ടി കെ ഗോവിന്ദനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം, അധികാരമോഹം കൊണ്ടുനടക്കുന്നയാളെ കമ്മ്യൂണിസ്റ്റെന്ന് വിളിക്കാനാകില്ലെന്ന് കെ കെ രാഗേഷ്


കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കി. ടി.കെ.ഗോവിന്ദൻ കഴിഞ്ഞദിവസം നടത്തിയത് പച്ചനുണ പ്രചാരണമാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. പാർലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടിൽ വീണ ഗോവിന്ദൻ യു.ഡി.എഫിന്റെ ചട്ടുകമായി മാറി. അധികാരമോഹം കൊണ്ടുനടക്കുന്ന ആളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ല. ഒരു ഘട്ടത്തിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥി ചർച്ചകളിൽ ടി.കെ.ഗോവിന്ദന്റെ പേര് ആരും ഉന്നയിച്ചിരുന്നില്ല. ഗോവിന്ദൻ സ്വയം പേര് പറയുകയായിരുന്നു. പി.കെ.ശ്യാമളയ്ക്ക് പകരം മറ്റേത് സ്ഥാനാർത്ഥി ആയിരുന്നെങ്കിലും ഗോവിന്ദൻ ഇതേനിലപാട് തന്നെ സ്വീകരിക്കുമായിരുന്നു.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് ബന്ധുത്വം പരിഗണിച്ചല്ല. 40 വർഷത്തെ കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവെന്ന നിലയ്ക്കാണ്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു. ആന്തൂരിൽ സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി.കെ.ശ്യാമളക്കെതിരെ ടി.കെ.ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പറഞ്ഞു. ആ കെട്ടിടത്തിന് ഇപ്പോഴും പെർമിറ്റ് ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ ന്യൂനതകളിൽ ചിലത് പരിഹരിച്ചതോടെ താത്കാലികഅനുമതി നൽകിയതാണ്. സാജന്റെ മരണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിൽ ശ്യാമളയുടെ പേരില്ല. ജയരാജൻ വ്യക്തമാക്കി.


Source link

Related Articles

Back to top button