‘ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള എന്റെ അവകാശം തടയുന്നത് അൽപത്തരമാണ്’ സിവിൽ സർവീസിൽ നിന്ന് രാജി സ്വീകരിക്കാത്തതിനെതിരെ കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: ആറര വർഷം മുൻപ് സിവിൽ സർവീസിൽ നിന്നും രാജിവച്ചിട്ടും സ്വീകരിക്കാത്തതിന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നും മത്സരിക്കുന്നതിന് കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നു. എന്നാൽ രാജി കേന്ദ്ര സർക്കാർ സ്വീകരിക്കാത്തതിനാൽ അതിന് കഴിഞ്ഞില്ല. 2019ൽ കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യ വിലക്കുണ്ടെന്ന് കാട്ടിയാണ് കണ്ണൻ രാജിക്കത്ത് നൽകിയത്. ദാദ്ര-നാഗർഹവേലിയിലെ ഊർജ സെക്രട്ടറിയായിരുന്നു ഈ സമയം കണ്ണൻ. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോൺഗ്രസിൽ അംഗത്വമെടുത്തു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗമായത്.തെറ്റുകൾക്കെതിരെയായിരുന്നു തന്റെ യുദ്ധമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി താൻ സംസാരിച്ചെന്നും ബദലായി തോന്നിയത് കോൺഗ്രസ് ആണെന്നും അന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു. ദാദ്ര -നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററായ ഗുജറാത്ത് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി പ്രഫുൽ ഘോഡാഭായ് പട്ടേലുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമായതെന്ന് അന്ന് സൂചനകളുണ്ടായിരുന്നു.ആറര വർഷമായി തനിക്ക് ശമ്പളവുമില്ല, വിടുതലുമില്ല, പ്രൊഫഷണൽ ജീവിതത്തിൽ മുന്നോട്ട് പോകാൻ ഇത് തടസമായെന്ന് എക്സിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട കുറിപ്പിൽ കണ്ണൻ പറയുന്നു. തന്റെ രാഷ്ട്രീയം എന്തുതന്നെയായാലും രാജിവക്കാനുള്ള അവകാശവും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശവും തടയുന്നത് വളരെ പരിതാപകരവും അൽപ്പത്തരവുമാണെന്ന് കണ്ണൻ പോസ്റ്റിൽ സൂചിപ്പിച്ചു.
Source link
