ഒന്നും പറയാതെ ഹരിമുരളി മടങ്ങി

ദിലീപ് നായകനായ രസികൻ സിനിമ കണ്ടവർ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്…ഡയലോഗ് പറ, ദിലീപ് പറഞ്ഞുതീരുംമുൻപേ മുഴുനീളൻ ഡയലോഗ് പറഞ്ഞ്രസിപ്പിച്ച ആ കൊച്ചുപയ്യനെ പ്രേക്ഷകർ മറന്നിട്ടില്ല. അണ്ണൻതമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം . മുതിർന്നപ്പോൾ അമർ അക്ബർ അന്തോണിയിൽ പൃഥ്വിരാജിന്റെ അനുജൻ വേഷത്തിൽ ആണ് അവസാനമായി അഭിനയിച്ചത്.മുപ്പതുവർഷം നാടകരംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. നാലര വയസിൽ എ.എം. നസീർ സംവിധാനം ചെയ്ത സിരീയലിലൂടെയായിരുന്നു അഭിനയ അരങ്ങേറ്റം കുറിച്ചത്. രസികൻ ആണ് ആദ്യ സിനിമ. പട്ടണത്തിൽ ഭൂതം, ഡോൺ, ഉലകംചുറ്റും വാലിബൻ തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കായംകുളം കൊച്ചുണ്ണി, കുട്ടിച്ചാത്തൻ ഉൾപ്പെടെ നാല്പതോളം സീരിയലുകളിലും ബാലതാരമായി അഭിനയിച്ചു. ബാലതാരമായി തിളങ്ങിയ ഹരിമുരളി വളർന്നപ്പോൾ സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാനായിരുന്നു താത്പര്യം കാണിച്ചത്. ബംഗ്ളൂരുവിൽ നിന്ന് വി.എഫ്.എക്സിൽ ബിരുദം നേടുകയും ചെയ്തു. എറണാകുളത്ത് വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നടൻ കെ.യു. മനോജിന്റെ സഹോദര പുത്രൻ ആണ് ഹരിമുരളി.
Source link
