ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: നിയന്ത്രണരേഖ വഴി കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന. വടക്കൻ കാശ്മീരിലെ ഉറി സെക്ടറിലുള്ള നിയന്ത്രണരേഖ കടക്കുന്നതിനിടെയാണ് രാവിലെ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ ഉദ്യോഗസ്ഥർ വെടിവച്ചിട്ടത്. ജമ്മു കാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഡിഗ്ഗി2 ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ ബുച്ചാർ മേഖലയിലായിൽ പരിശോധന നടത്തിയിരുന്നു.പ്രദേശത്തെ വനത്തിനുള്ളിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട സൈന്യം ഉടൻ തന്നെ ഭീകരരെ തടയാൻ തീരുമാനിച്ചു. കീഴടങ്ങാൻ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇയാൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഹ്രസ്വമായ ഏറ്റുമുട്ടലിൽ ഭീകരനെ വധിക്കുകയായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചീനാർ കോർപ്സ് നൽകുന്ന വിവരം.ഒരു എകെ 47 റൈഫിൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ എന്നിവയടക്കം വൻ ആയുധശേഖരമാണ് കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടോ എന്നറിയാൻ സൈന്യം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. പാക് അധീന കശ്മീരിൽ നിന്നും കാശ്മീർ താഴ്വരയിലേക്ക് ഭീകരർ കടക്കാറുള്ള പ്രധാന പാതകളിലൊന്നാണ് ഉറി സെക്ടർ. എന്നാൽ അതിർത്തിയിൽ നിരീക്ഷണ ക്യാമറകളും സേനയുടെ കരുത്തുറ്റ കാവലും ഉള്ളതിനാൽ സമീപകാലത്ത് നടന്ന മിക്ക നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം വിജയകരമായി പരാജയപ്പെടുത്തിയിരുന്നു.
Source link



