ഇറാന്റെ മറ്റൊരു ഉന്നതൻ കൂടി കൊല്ലപ്പെട്ടു, മരണം ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിലെന്ന് സൂചന

ടെഹ്റാൻ: ഇറാനിലെ മറ്റൊരു ഉന്നതൻ കൂടി ഇസ്രയേൽ-അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വിവരം. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നാവികസേന കമാൻഡർ അലിറേസ തങ്സിരിയാണ് കൊല്ലപ്പെട്ടത്. യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട പ്രധാനി തങ്സിരിയാണ് എന്നാണ് വിവരം. തങ്സീരിയെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ വധിച്ചെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഇറാനോ ഇസ്രയേൽ സൈന്യമോ സ്ഥിരീകരിച്ചിട്ടില്ല.പലതവണ തങ്സിരിയെ അമേരിക്കയും ഇസ്രയേലും വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2018ൽ നാവികസേന കമാൻഡറായി അദ്ദേഹം സ്ഥാനമേൽക്കുകയായിരുന്നു. ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം യുദ്ധമായ ശേഷം ഇറാൻ പരമോന്നത നേതാവ് അയത്തൊള അലി ഖമനേയി, ഇറാനിയൻ ഡിഫൻസ് കൗൺസിൽ സെക്രട്ടറി റിയർ അഡ്മിറൽ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപിന്റെ കമാൻഡർ മുഹമ്മദ് പക്പോർ, ഇറാനിയൻ സേനയിലെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് അബ്ദൊൾറഹിം മൗസാവി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും ഇറാൻ രാഷ്ട്രീയത്തിലെ പ്രധാന നേതാവുമായ അലി ലാരിജാനി എന്നിങ്ങനെ ഒരുപിടി പ്രധാന നേതാക്കളെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഇപ്പോൾ അലിറേസ തങ്സിരിയുടെ പേരും ഉൾപ്പെട്ടിരിക്കുകയാണ്.അതേസമയം ഖാർഗ് അടക്കം തങ്ങളുടെ അധീനതയിലെ ദ്വീപുകളിലേക്ക് അമേരിക്കയോ ഇസ്രയേലോ ആക്രമണം വ്യാപിപ്പിച്ചാൽ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാൻ ഭീഷണിമുഴക്കി. സൂയസ് കനാൽ വഴി പോകുന്ന കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന ഭാഗമാണ് ബാബ് അൽ-മന്ദബ് കടലിടുക്ക്.
Source link


