”സന്ദേശം’ കണ്ട സതീശൻ പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേർന്നു, ആ നല്ല ആളുകളിൽപെട്ട ഒരാളാണ് അദ്ദേഹവും’

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതെന്നും അദ്ദേഹം കുറിച്ചു. ഇതോടൊപ്പം താൻ സംവിധാനം ചെയ്ത ‘സന്ദേശം’ എന്ന സിനിമ കണ്ട് സതീശൻ അഭിഭാഷകന്റെ ജൂനിയറായി ചേർന്ന കഥയും അദ്ദേഹം പോസ്റ്റിലൂടെ വെളിപ്പെടുത്തി. ‘ഞാൻ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതുകണ്ടതിന്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു’- സത്യൻ അന്തിക്കാട് കുറിച്ചു.
Source link
NEWS


