പെണ്‍സുഹൃത്തിനെ സംശയം, ഒടുവില്‍ കൊടുംക്രൂരത; സ്വകാര്യഭാഗങ്ങളിലുള്‍പ്പടെ വെട്ടുകള്‍

ന്യൂഡൽഹി∙ പെൺസുഹൃത്തിന് മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയം യുവാവിനെ എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്. ബിഹാർ സ്വദേശി പാണ്ഡവാണ് പ്രണയപ്പകയിൽ പെൺസുഹൃത്തിനെ കൊലക്കത്തിക്കിരയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഡൽഹി ശകൂർ ബസ്തി പ്രദേശത്തെ റെയിൽപാളത്തിന് സമീപത്തുനിന്നാണ് 25–30 വയസ്സുവരുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ കഴുത്ത് മൂർച്ചയേറിയ ആയുധമുപയോഗിച്ച് കീറിയ നിലയിലായിരുന്നു. നിരവധി തവണ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളിലുൾപ്പടെ ഇരുപതിലധികം വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. രക്തക്കറ പറ്റിയ തകർന്ന ഒരു കത്തിയും ഷേവിങ് ബ്ലെയ്ഡും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി.
തുടർന്ന് റാണഭാഗ് പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ ജിതേന്ദർ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് സൗഹൃദം ക്രൂരമായ കൊലപാതകത്തിലെത്തിയ കഥ പുറത്താകുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 100 മണിക്കൂറിലധികം ദൈർഘ്യമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്നാണ് പാണ്ഡവിനെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാണ്ഡവ് കുറ്റം സമ്മതിച്ചു. ബിഹാർ സ്വദേശികളാണ് പാണ്ഡവും യുവതിയും. ഒന്നരവർഷമായി പര്സപരം അറിയാം. എന്നാൽ കുറച്ചുനാളുകളായി യുവതി പാണ്ഡവിനെ അവഗണിക്കുകയാണെന്ന് അയാൾക്ക് തോന്നി. ഇതോടെ യുവതിക്ക് വേറെ പ്രണയബന്ധമുണ്ടെന്ന് കരുതിയ പ്രതി അവളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
രണ്ട് കത്തികളുമായാണ് പാണ്ഡവ് യുവതിയെ കാണാനായി എത്തിയത്. തന്റെ വാടകവീട്ടില്‍ കഴിയണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ കത്തി ഉപയോഗിച്ച് യുവതിയുടെ ദേഹത്ത് കുത്തിയ ഇയാൾ യുവതി മരിച്ചെന്ന് ഉറപ്പായതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
English Summary:
Unable to bear the neglect young man stabbed his girlfriend to death
Source link