Site icon onlinekeralanews.com

ഇനി കേരളത്തിന്റെ സ്വന്തം ഫെനി, അടുത്ത മാസം വിപണിയിലെത്തും


കശുമാങ്ങയില്‍ നിന്നുള്ള കെ.ഫെനി അടുത്ത മാസമെത്തും

കണ്ണൂര്‍: ഗോവന്‍ ഫെനി മാതൃകയില്‍ കേരളത്തിന്റെ തനത് മദ്യ ഇനമായ കെ-ഫെനിയുടെ ഉത്പാദനം മാര്‍ച്ചില്‍ തുടങ്ങും. കണ്ണൂര്‍ പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്ന തനത് മദ്യം മാര്‍ച്ച് പത്തിനും 15നും ഇടയില്‍ വിപണിയിലെത്തും. ബിവറേജ്‌സ് , കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാണ് വിപണനം.

കശുമാങ്ങ വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന ഈ മദ്യം സഹകരണ മേഖലയില്‍ പുതിയ ചരിത്രമാകും. പയ്യാവൂര്‍ ആനയടിയില്‍ ലീസിനെടുത്ത ഭൂമിയിലാണ് ഫാക്ടറി. ഡിസംബര്‍ മുതല്‍ മേയ് വരെ നീളുന്ന കശുമാങ്ങ സീസണിലാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം. ഓഫ് സീസണില്‍ കശുവണ്ടി സംസ്‌കരണം നടക്കും. കഴിഞ്ഞ ഡിസംബറില്‍ ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കം പൂര്‍ത്തിയായെങ്കിലും എക്സൈസ് അനുമതി വൈകി.


ചീഞ്ഞളിയില്ല കശുമാങ്ങ

തോട്ടങ്ങളില്‍ ലക്ഷക്കണക്കിന് കിലോ കശുമാങ്ങ ചീഞ്ഞളിഞ്ഞ് നശിക്കുന്നതിന് കെ. ഫെനി പരിഹാരമാകും. ഒരു കിലോ കശുവണ്ടി ശേഖരിക്കുമ്പോള്‍ 11 കിലോ കശുമാങ്ങ ലഭിക്കും. ഇത് സംസ്‌കരിക്കുമ്പോള്‍ 500 മില്ലി ഫെനി ലഭിക്കും.ലിറ്ററിന് 200 മുതല്‍ 250 രൂപ വരെയാണ് ഉത്പാദനചെലവ്.


മൂന്നു ദശകം മുമ്പുള്ള സ്വപ്നം

പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളില്‍ നശിക്കുന്നത് സംബന്ധിച്ചുള്ള ആലോചനയില്‍ നിന്നാണ് കെ ഫെനിയെന്ന ഈ ആശയത്തിന്റെ ഉത്ഭവം. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് ബാങ്ക് പ്രസിഡന്റും കര്‍ഷകസംഘം സംസ്ഥാന സമിതി അംഗവുമായ ടി.എം. ജോഷി ഗോവയില്‍ കരാറുകാരനായ സഹോദരന്‍ റോജറിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ കണ്ടത് പ്രാദേശിക ഫെനി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നാണ് ഈ ആശയത്തിലെത്തിയത്.


കശുമാങ്ങ സംഭരിക്കും

പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കശുമാങ്ങ സംഭരിക്കും. ഇതിന്റെ ചണ്ടി ജൈവവളമായി സംസ്‌കരിച്ച് വില്‍ക്കും.ആറളം ഉള്‍പ്പെടെ വലിയ തോട്ടങ്ങളിലേക്ക് ഉല്‍പ്പാദനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഫെനിയുടെ വില സഹകരണ വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ചര്‍ച്ച നടത്തി തീരുമാനിക്കും. – ടി.എം.ജോഷി, പ്രസിഡന്റ്, പയ്യാവൂര്‍ സഹകരണ ബാങ്ക്


Source link
Exit mobile version