Site icon onlinekeralanews.com

താപനില 37 ഡിഗ്രി സെല്‍ഷ്യസ്; ചൂട് എപ്പോള്‍വരെയെന്ന് വെളിപ്പെടുത്തി വിദഗ്ദ്ധര്‍

കോട്ടയം : കൊടുംചൂടില്‍ ജില്ല വെന്തുരുകയാണ്. താപനില 40 ലെത്തുമോയെന്നാണ് ആശങ്ക. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില കോട്ടയത്തായിരുന്നു. ഈ വര്‍ഷം രണ്ടുതവണ പകല്‍ താപനില 37 ഡിഗ്രിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ റെക്കാഡാണിത്. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ് അന്ന് അനുഭവപ്പെട്ട താപനില. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ മേഖലയില്‍ പെയ്ത മഴ ജില്ല മുഴുവന്‍ പെയ്യുമോയെന്ന കാത്തിരിപ്പാണ് എവിടെയും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം ഇന്നും നാളെയും ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 114 ശതമാനം അധികമായിരുന്നു വേനല്‍ മഴ. പിന്നാലെ, കാലവര്‍ഷക്കാലത്തില്‍ മഴ നാലു ശതമാനം കുറഞ്ഞു. പിന്നാലെ തുലാവര്‍ഷവും ഇത്തവണ ദുര്‍ബലമായിരുന്നു. ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ ജില്ലയില്‍ പെയ്ത മഴയുടെ അളവ് 15.3 മില്ലീമീറ്ററാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 38 ശതമാനം കുറവ്.

വാടരുതേ ആരോഗ്യം, ശ്രദ്ധിക്കാം


വേനല്‍ ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. തലവേദന, ചര്‍മ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു. ശക്തമായ വെയിലുള്ളപ്പോള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് ഗ്രീന്‍ ടീ ശീലമാക്കാം.


ഇവരുടെ കാര്യം കഷ്ടം

ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഹോം ഗാര്‍ഡുകളുടയും , പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കനത്തചൂടില്‍ ശരീരം വിയര്‍ത്തൊലിക്കുകയാണ്. ഹോട്ടലുകള്‍ക്ക് മുന്നിലെ സെക്യൂരിറ്റിമാര്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിലെ ജീവനക്കാര്‍ തുടങ്ങിയവരും വലയുകയാണ്.


പ്രതീക്ഷയോടെ കര്‍ഷകര്‍


മഴ പെയ്താല്‍ കൃഷി രീതികള്‍ മാറ്റിത്തുടങ്ങാമെന്ന് കര്‍ഷകര്‍

ഇപ്പോള്‍ മഴ പെയ്താല്‍ കുംഭഭരണി നാളില്‍ ചേന നടാനാകും

മഴ പെയ്ത് മണ്ണ് ആഴത്തില്‍ നനഞ്ഞാല്‍ കപ്പയ്ക്കും ഗുണം


താപനില 37 ഡിഗ്രി


”മഴ ശക്തമാകുംവരെ ഈ ചൂട് തുടരും. അന്തരീക്ഷത്തിലെ ഈര്‍പ്പമാണ് ആര്‍ദ്രതയ്ക്ക് കാരണം. – ശാസ്ത്ര നിരീക്ഷകര്‍


Source link
Exit mobile version