Site icon onlinekeralanews.com

പന്ത്രണ്ട് കോടിയുടെ വിസ തട്ടിപ്പ്: മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ : കോടികളുടെ വിസ തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ പിടിയിൽ. തൃശൂർ പാട്ടുരായ്ക്കലിൽ ബി.സ്‌കീൽഡ് ഇൻ എന്ന സ്ഥാപനത്തിന്റെ മറവിൽ യു.കെ, കാനഡ എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം നൽകിയ എട്ടുമുന സ്വദേശികളായ സുജിൽ(37), ബിന ബാബുജി (38) എന്നിവരെയാണ് തൃശൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണ സംഘം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും പരസ്യം ചെയ്ത് 12 കോടിയോളം രൂപയാണ് തട്ടിയെടുത്തത്. 153 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിൽ ഏഴു കേസുകളും നിലവിലുണ്ട്. പ്രതികൾ വിദേശത്തായിരുന്നു. തുടർന്ന് നേപ്പാളിലേക്ക് കടന്ന് അവിടെ നിന്ന് ചെന്നൈയിൽ എത്തി ഒളിവിൽ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂർ റേഞ്ച് ഐ.ജി ജോസി ചെറിയാൻ, തൃശൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കാര്യ വിഭാഗം ഡി.വൈ.എസ്.പി എം.സുരേന്ദ്രൻ, ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ കെ.ബാബു, എ.എസ്.ഐമാരായ രാജീവ്,രജിത, കെ.എസ്.അനു,സൈബർ സെൽ എസ്.ഐ ഫീസ്റ്റോ,സി.പി.ഒ നിധിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


Source link
Exit mobile version