NEWS

‘ഇത്ര വലിയ പരാജയമുണ്ടാകുമെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല; തോൽവിയുടെ കാരണം ജനങ്ങളിൽ നിന്ന് തേടും’


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ പരാജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സിപിഎം സംസ്ഥാന സമിതിക്കു കഴിഞ്ഞിട്ടില്ലെന്ന് അംഗീകരിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തോല്‍വിയുടെ കാരണം പൊതുജനങ്ങള്‍ക്കിടയില്‍ തിരയാനും സിപിഎം തീരുമാനിച്ചു. വാട്‌സാപ്പ് വഴിയും ഇമെയില്‍ വഴിയും സമസ്ത മേഖലയിലുള്ള ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജില്ലാതല നേതാക്കളെ കൂടി ഉള്‍പ്പെടുത്തി വിപുലീകൃത സംസ്ഥാന സമിതി യോഗം ഓഗസ്റ്റില്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വലതുപക്ഷവല്‍ക്കരണത്തിന്റെ സ്വാധീനം കേരളത്തിന്റെ ചിന്താ മണ്ഡലത്തിലുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. പരമ്പരാഗതമായ പല മേഖലകളിലും നേരിടുന്ന പല പ്രശ്‌നങ്ങളും പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും അതു ജനങ്ങളില്‍ ഉണ്ടാക്കിയ അസംതൃപ്തി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിച്ചുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 30 മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കുകയും ചിലയിടത്തു തിരിച്ചു വോട്ടു നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേരളത്തില്‍ എത്തി എന്തുകൊണ്ടു പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണു പ്രസംഗിച്ചത്. എന്നാല്‍ യുഡിഎഫ് ഭരണം വന്നതിനു തൊട്ടു പിന്നാലെ ബിജെപി-യുഡിഎഫ് ഡീല്‍ വ്യക്തമാകുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതനുസരിച്ചാണ് പിണറായിക്കെതിരെ സംസാരിച്ചതെന്ന് രാഹുല്‍ തന്നെ ഇന്ത്യാ മുന്നണി യോഗത്തില്‍ സമ്മതിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു.വലിയ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ യുഡിഎഫിനു കഴിഞ്ഞുവെന്നും അതിന്റെ യാഥാര്‍ഥ്യം ഇപ്പോള്‍ പുറത്തുവരുന്നുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എന്‍ഡിഎ നേതാക്കളുമായും മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായതിനു ശേഷം തുറമുഖ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. പിഎം ശ്രീ നടപ്പാക്കുന്നതിലും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിസിയെയും സെനറ്റ് അംഗങ്ങളെയും നിശ്ചയിച്ചതിലും സര്‍ക്കാരിന് ഇരട്ടത്താപ്പാണ്. കാവിവല്‍ക്കരണത്തിനു കൂട്ടുനില്‍ക്കുന്ന നിലപാടാണിതെന്നും ഗോവിന്ദന്‍ പറഞ്ഞു.


Source link

Back to top button