AUTO

റേസ് ട്രാക്കിൽ ഒരു വെടിയുണ്ടപോലെ! ഫോർമുല വൺ ട്രാക്കിലൂടെ 250 കി.മീ വേഗത്തിൽ സഞ്ചരിച്ച് രവി ശാസ്ത്രി


മൊണാക്കോ ഗ്രാന്‍പ്രീ ട്രാക്കിലൂടെ ട്രേസര്‍ ബുള്ളറ്റ് വേഗത്തില്‍ പാഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. 2026 മൊണാക്കോ ഗ്രാന്‍പ്രീയുടെ പ്രധാന മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഹോട്ട് ലാപ്പിലാണ് രവിശാസ്ത്രി ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ ആവേശം നേരിട്ടറിഞ്ഞത്. മണിക്കൂറില്‍ 250 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിച്ച അനുഭവത്തെ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. രവിശാസ്ത്രിയുടെ അസാധാരണ യാത്രയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഫോര്‍മുല വണ്ണിന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. അഞ്ചുതവണ ഫോര്‍മുല ഡ്രിഫ്റ്റ് ചാമ്പ്യനായിട്ടുള്ള ജെയിംസ് ഡീനാണ് രവിശാസ്ത്രിയെ ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ ആവേശം അനുഭവിപ്പിച്ചത്. സ്‌പോര്‍ട്‌സ് കാറില്‍ പാസഞ്ചര്‍ സീറ്റില്‍ ഇരുന്നായിരുന്നു രവിശാസ്ത്രിയുടെ യാത്ര. ഫോര്‍മുല വണ്‍ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വെല്ലുവിളികളുള്ള ട്രാക്കായിട്ടാണ് മൊണാക്കോ ഗ്രാന്‍പ്രീ ട്രാക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ഫോര്‍മുല വണ്‍ കലണ്ടറിലെ രത്‌നമെന്നാണ് മൊണാക്കോ ഗ്രാന്‍പ്രീയുടെ വിശേഷണം. ഇന്ത്യാനപൊളിസ് 500, ലെ മാന്‍സ് 25 അവേഴ്‌സ് എന്നിവക്കൊപ്പം മോട്ടോര്‍സ്‌പോര്‍ട്‌സിലെ ട്രിപ്പിള്‍ ക്രൗണ്‍ പദവി അലങ്കരിക്കുന്ന മത്സരം കൂടിയാണിത്. മറ്റു റേസിങ് ട്രാക്കുകളിലേതു പോലെ കൃത്രിമമായി നിര്‍മിച്ചതല്ല മൊണാക്കോയിലെ ട്രാക്ക് എന്നതാണ് പ്രധാന സവിശേഷത. സാധാരണ പൊതു റോഡുകളാണ് ഇവിടെ മത്സരസമയത്ത് റേസിങ് ട്രാക്കായി മാറുന്നത്. എഫ്1 കലണ്ടറിലെ ഏറ്റവും നീളം കുറഞ്ഞ ട്രാക്ക് കൂടിയാണിത്. വെറും 3.337 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ നീളം. ഒരു മത്സരത്തില്‍ 78 തവണയാണ് ഡ്രൈവര്‍മാര്‍ക്ക് ലാപ്പ് പൂര്‍ത്തിയാക്കേണ്ടത്. മൊണാക്കോയിലെ ഹെയര്‍പിന്‍ ഫോര്‍മുല വണ്ണിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ വളവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വെറും മണിക്കൂറില്‍ 45-50 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്ക് ഈ വളവിനെ മറികടക്കാനാവൂ. ഫിനിഷിങ് ലൈനിന് തൊട്ടു മുന്‍പുള്ള ലാ റാസ്‌കാസ് എന്ന അത്യന്തം ഇടുങ്ങിയ വളവും വെല്ലുവിളിയാവാറുണ്ട്. എഫ് വണ്‍ ട്രാക്കുകളില്‍ അപൂര്‍വമായ തുരങ്കത്തിലൂടെയുള്ള പാച്ചിലും മൊണാക്കോ ഗ്രാന്‍ഡ്പ്രീയില്‍ കാണാനാവും. ഇരുണ്ട തുരങ്കത്തിലേക്കുള്ള പ്രവേശനവും പെട്ടെന്ന് പകല്‍വെളിച്ചത്തിലേക്ക് കുതിക്കുന്നതുമെല്ലാം ഡ്രൈവര്‍മാരുടെ ഏകാഗ്രതയെ പരീക്ഷിക്കാറുണ്ട്. 


Source link

Back to top button