തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയം പൂർത്തിയാകാത്തത് കാരണം സംസ്ഥാന എൻജിനിയറിംഗ് പ്രവേശനം നീളും. എൻട്രൻസ് സ്‌കോറും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കും തുല്യഅനുപാതത്തിൽ പരിഗണിച്ചാണ് എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റുണ്ടാക്കേണ്ടത്. സി.ബി.എസ്.ഇ പരീക്ഷയുടെ മാർക്ക് അന്തിമമാകാത്തതിനാൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം 14 വരെ നീട്ടി. സ്‌കോർ മേയ് അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. റാങ്ക് പട്ടിക ഈ മാസം പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്. 15,000ത്തിലേറെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷയെഴുതി. എ.ഐ.സി.ടി.ഇയുടെ നിബന്ധന പ്രകാരം എൻജിനിയറിംഗ് പ്രവേശനം ആഗസ്റ്റിൽ പൂർത്തിയാക്കണം. മൂന്ന് മുഖ്യ അലോട്ട്‌മെന്റും അഡ്മിഷനുമടക്കം ഈ സമയത്തിനകം പൂർത്തിയാക്കുക ശ്രമകരമാണ്. സി.ബി.എസ്.ഇയുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവ് കാരണം വിദ്യാർത്ഥികൾക്ക് അഞ്ച് ശതമാനം വരെ മാർക്ക് കുറഞ്ഞെന്ന് പരാതിയുണ്ടായിരുന്നു. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റും ദിവസങ്ങളോളം പണിമുടക്കിലായിരുന്നു.
Source link
NEWS

