Site icon onlinekeralanews.com

കാലവർഷം അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചു, ശക്തിയാർജിച്ച് ചക്രവാതചുഴിയും; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ജൂൺ ആറുമുതൽ ഒൻപതുവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു – പടിഞ്ഞാറൻ കാലവർഷം മദ്ധ്യ – പടിഞ്ഞാറൻ, മദ്ധ്യ – കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഗോവയിൽ പൂർണമായും കർണാടകയുടെ കൂടുതൽ ഭാഗങ്ങളിലേക്കും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും മൺസൂൺ വ്യാപിച്ചു. തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം എത്തി. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇക്കാരണങ്ങളാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

ജൂൺ ആറ് മുതൽ 10 വരെ തീയതികളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


Source link
NEWS
Exit mobile version