കമന്റടി ചോദ്യം ചെയ്തു; ‘നിലത്തിട്ട് ചവിട്ടി, വസ്ത്രം കീറി’; കൊച്ചിയിൽ പെൺകുട്ടികളോട് ക്രൂരത, പൊലീസിനെതിരെയും ആരോപണം

കൊച്ചി ∙ കമന്റടിച്ചതു ചോദ്യം ചെയ്ത രണ്ടു പെൺകുട്ടികൾക്ക് കൊച്ചിയിൽ ക്രൂരമർദനം. കലൂർ ചക്കാലപ്പാടം റോഡിൽ ഇന്നു പുലർച്ചെയാണു സംഭവം. പരുക്കേറ്റ കുട്ടികളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന പെൺകുട്ടികൾ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമസസ്ഥലത്തേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയിൽവച്ച് ആറു പുരുഷന്മാരും രണ്ടു സ്ത്രീകളുമുള്ള സംഘം തങ്ങൾക്കെതിരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതെന്നു പെൺകുട്ടികൾ പറയുന്നു. അവഗണിച്ചു മുന്നോട്ടുപോയ പെൺകുട്ടികളെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ തിരികെ വിളിച്ചുവരുത്തി അധിക്ഷേപം തുടർന്നതോടെ പെൺകുട്ടികൾ ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. അതോടെ അക്രമിസംഘം ഒരു പെൺകുട്ടിയുടെ കൈ പിടിച്ചുതിരിക്കുകയും ഫോൺ തട്ടിയെടുത്ത് നിലത്തെറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്ന് പെൺകുട്ടികളുടെ സുഹൃത്ത് അഭിനവ് മാധ്യമങ്ങളോടു പറഞ്ഞു. ഫോൺ എടുക്കാൻ കുനിഞ്ഞ ഒരു പെൺകുട്ടിയെ സംഘം മുടിയിൽ പിടിച്ച് നിലത്തടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ശരീരമാസകലം മർദനമേറ്റെന്നും സുഹൃത്ത് പറഞ്ഞു.അതേസമയം, ആശുപത്രിയിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. പുലർച്ചെ നാലുമണിക്ക് എന്തിനാണ് പെൺകുട്ടികൾ പുറത്തിറങ്ങിയതെന്നും അവരുടെ വസ്ത്രധാരണം ശരിയായിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് ആരോപണം. എന്നാൽ പൊലീസ് ഇതു നിഷേധിച്ചിട്ടുണ്ട്. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും ആരോപണം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Source link
