തിരുവനന്തപുരം: നഗരത്തിലെ ഓടകള്‍, തോടുകള്‍ തുടങ്ങിയവയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാമന്ത്രി സി പി ജോണ്‍. മാലിന്യം തള്ളുന്നവരോട് യാതൊരു തരത്തിലുള്ള ദാക്ഷണ്യവുമുണ്ടാവില്ലെന്നും കനത്ത പിഴയടക്കമുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാലിന്യം തള്ളുന്നവര്‍ക്കും അത് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി ഉണ്ടാകും. പൊലീസ് ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ സി.പി ജോണ്‍ നിര്‍ദ്ദേശം നല്‍കി. മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നഗരത്തിലെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ അതിനുണ്ടായ കാരണങ്ങള്‍ വിശദമായി മനസ്സിലാക്കി പരിഹരിക്കുന്നതിന് നടപടി സമയബന്ധിതമായി സ്വീകരിക്കും. വിവിധ വകുപ്പുകളുടെയും കോര്‍പ്പറേഷന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍, അത്തരത്തില്‍ ഒരു വെള്ളക്കെട്ടിലേക്ക് നയിക്കാനിടയായ സാഹചര്യങ്ങള്‍ , വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഹൃസ്വ -ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കാവുന്ന നടപടികള്‍ എന്നിവ വിശകലനം ചെയ്ത് മൂന്ന്ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക്് റിപ്പോര്‍ട്ട് സമര്‍പ്പിക്കന്നതിന് മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തീരശോഷണം പരിഹരിക്കുന്നതിനായി വലിയതുറ, ശംഖുംമുഖം ഭാഗങ്ങളില്‍ ജിയോ ബാഗുകള്‍ നിരത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. തീരദേശവാസികളുടെ ആശങ്കകള്‍ അകറ്റുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡിലേക്ക് അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതില്‍ ചില അപാകതകള്‍ ശ്രദ്ധയില്‍ പെട്ടതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ അനു കുമാരി അറിയിച്ചു. ചില്ലകള്‍ മുറിക്കുമ്പോള്‍ മറ്റ് അപകടങ്ങള്‍ക്ക് സാധ്യത ഇല്ലാത്ത തരത്തില്‍ ശാസ്ത്രീയ രീതി അവലംബിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അനു കുമാരി, എഡിഎം നിര്‍മ്മല്‍ കമാര്‍.ജി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Source link
NEWS

