Site icon onlinekeralanews.com

‘സത്യം പറയാനുള്ള ധൈര്യമില്ല’; വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകുന്നതിൽ സൂചന നൽകി സംവിധായകൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാന ചിത്രം ‘ജന നായകന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ 19ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിലെത്താൻ വൈകുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് ജനനായകന്റെ സംവിധായകൻ എച്ച്. വിനോദ്.

പാണ്ടിരാജ് സംവിധാനം ചെയ്ത പരിമള ആന്റ് കോ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയതായിരുന്നു വിനോദ്. സംവിധായകന്മാരായ പാണ്ടിരാജ്, പാ രഞ്ജിത്ത്, കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ, നടൻ സന്തോഷ് എന്നിവരും വേദിയിലുണ്ടായിരുന്നു. പരിപാടിക്കിടെ ജനനായകൻ എന്ന് റിലീസ് ചെയ്യുമെന്ന് അവതാരക വിനോദിനോട് ചോദിച്ചു.

‘അതിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. നിങ്ങളോട് സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല. എനിക്ക് ധൈര്യമുണ്ടെങ്കിൽ പോലും അത് പങ്കുവയ്ക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടാകില്ല’- എന്നായിരുന്നു വിനോദിന്റെ ഉത്തരം. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന സംവിധായകരടക്കം ചിരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ചില‌ർ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.

സിനിമയ്ക്ക് സിബിഎഫ്‌സി സർട്ടിഫിക്കേറ്റ് ലഭിക്കാനുണ്ടെന്നാണ് ജനനായകന്റെ നിർമാതാവ് വെങ്കട്ട് കെ നാരായണയും കെവിഎൻ പ്രൊഡക്ഷൻസും നേരത്തെ അറിയിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് തമിഴ്‌നാട് ഫിലിം ടെക്നോളജി ആൻഡ് സിനിമാട്ടോഗ്രാഫ് ആക്ട് മന്ത്രി രാജ്‌മോഹൻ അറുമുഖവും വ്യക്തമാക്കിയിരുന്നു.

2026 പൊങ്കൽ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിരുന്നു. എന്നാൽ സെൻസർ പ്രശ്നങ്ങൾ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാക്കുകയായിരുന്നു. ജൂൺ 22നാണ് വിജയ്‌യുടെ ജന്മദിനം. അതിന് മുന്നോടിയായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Source link
Exit mobile version