Site icon onlinekeralanews.com

കൗൺസിലിംഗിന് പിന്നാലെ മനംമാറ്റം; പ്രസവിച്ച ഉടൻ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന് 19കാരി

ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ചശേഷം വെന്റിലേഷൻ ഹോളിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ ഏറ്റെടുക്കാൻ അമ്മ സന്നദ്ധത അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെയാണ് കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാണെന്ന് 19കാരി പറഞ്ഞത്. ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുഞ്ഞിന് പാല് നൽകാനോ കുഞ്ഞിനെ പരിപാലിക്കാനോ അമ്മ താൽപര്യം കാട്ടിയിരുന്നില്ല. കുഞ്ഞിനെ വേണ്ടെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കാനിരിക്കെയാണ് യുവതിയുടെ മനംമാറ്റം.

നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സയിൽ തുടരുകയാണ് അമ്മയും കുഞ്ഞും. ഇരുവരെയും ആശുപത്രിയിൽ പ്രത്യേകമായാണ് പാർപ്പിച്ചിരിക്കുന്നത്. നാളെ യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. മൂന്നുമാസം വരെ ആലപ്പുഴയിലെ ശിശുവിഹാറിലാകും കുഞ്ഞിനെ പരിപാലിക്കുന്നത്. ഈ കാലയളവിൽ അമ്മയുടെ പെരുമാറ്റം പരിശോധിച്ച് കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷം മാത്രമേ കുട്ടിയെ വിട്ടുനൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.

കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച യുവതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രി വിട്ടാലുടൻ കേസിൽ തുടർനടപടികൾക്ക് ഒരുങ്ങുകയാണ് പൊലീസ്. യുവതിക്ക് കൗൺസലിംഗ് ഉൾപ്പടെ നൽകുന്നുണ്ട്. കുട്ടിയുടെ അച്ഛനെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ കാമുകനായ കൊൽക്കത്ത സ്വദേശിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. എറണാകുളം ഇടപ്പള്ളിയിൽ യുവതി പാരാമെഡിക്കൽ കോഴ്‌സ് ചെയ്യുമ്പോൾ ഇവിടുത്തെ ആശുപത്രി ജീവനക്കാരനായിരുന്നു ഇയാൾ. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഹരിപ്പാട് സ്വദേശിയായ യുവതി സർക്കാർ ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ചത്. വയറ്റിൽ മുഴയുണ്ടെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.


Source link
NEWS
Exit mobile version