NEWS

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം ഗൺമാൻമാർക്കെതിരെ വധശ്രമ കുറ്രവുമെത്തും

ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ആലപ്പുഴയിലുണ്ടായ ‘രക്ഷാപ്രവർത്തനത്തിൽ” മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയേക്കും. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായിരുന്ന അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് പ്രതികൾ. നവകേരള ബസിനു നേരെ പ്രതിഷേധിച്ച എ.ഡി. തോമസ് എം.എൽ.എയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും തലയ്‌ക്കടിക്കുകയും തല്ലിച്ചതയ്‌ക്കുകയും ചെയ്‌ത കേസിലാണ് നടപടി.

സംഭവത്തിന്റെ ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തും. വകുപ്പുതല നടപടിക്കും എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ശുപാ‌ർശ ചെയ്യും. അന്തിമ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഡി.ജി.പിക്ക് സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഡി. തോമസിനെയും അജയ് ജ്യുവലിനെയും പ്രകോപനമൊന്നുമില്ലാതെയാണ് ഗൺമാൻമാർ മർദ്ദിച്ചത്.

 അജിത് കുമാറിനും കുരുക്ക് മുറുകും

ഗൺമാൻമാരെ രക്ഷിക്കാൻ കേസ് ഡയറി തിരുത്തിച്ചെന്ന വിവരം പുറത്തുവന്നതോടെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും കുരുക്ക് മുറുകുകയാണ്. കേസ് ഡയറി തിരുത്തിച്ചത് അജിത് കുമാറാണെന്നാണ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നത്. സമ്മർദ്ദം താങ്ങാനാകാതെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തലസ്ഥാനത്ത് കുഴഞ്ഞുവീണെന്നും സൂചനയുണ്ട്. ഇതിന്റെ ആശുപത്രി രേഖകളുൾപ്പെടെ ശേഖരിച്ച് ഗൂഢാലോചനയിലും തെളിവുനശിപ്പിക്കലിലും എ.ഡി.ജി.പിയെയും ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് മുൻ ഡിവൈ.എസ്.പി സുനിൽ രാജിനെയും പ്രതിചേർക്കാൻ കഴിയുമെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ എ.ഡി.ജി.പിയെ പ്രതിചേർക്കാൻ മന്ത്രിസഭയുടെ അനുമതി വേണം. അദ്ദേഹത്തെ പ്രതിയാക്കിയാൽ കേസ് ഡയറി തിരുത്തിയ ഡിവൈ.എസ്.പിയെ മാപ്പുസാക്ഷിയാക്കി കേസ് കടുപ്പിക്കുമെന്നാണ് സൂചന.


Source link
NEWS

Back to top button