Site icon onlinekeralanews.com

തൃശൂരിൽ തിരിച്ചടിക്ക് സാദ്ധ്യത,​ എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് സിപിഐ


തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് സി.പി.ഐ. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്നും സംസ്ഥാന നിർവാഹക സമിതി യോഗം വിലയിരുത്തി. 72- 80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകും. തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയുണ്ട്.. കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നത്. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് വിജയിക്കാനാകും. മന്ത്രിമാരായ കെ.രാജനും ജി.ആർ.അനിലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. സി.പി.ഐയുടെ 4 മന്ത്രിമാരും വിജയിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. 2021നേക്കാൾ സീറ്റ് മലബാറിൽ കുറയും. തെക്കൻ, മധ്യ കേരളത്തിൽ തിരിച്ചടിയുണ്ടാകില്ല. ന്യൂനപക്ഷ വോട്ടിൽ ഒരു വിഭാഗം എൽ.ഡി.എഫിനൊപ്പം നിന്നു. ഈഴവ വോട്ടുകൾ എൽഡിഎഫിന് സമാഹരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പു പ്രവർത്തന ങ്ങൾ ഭംഗിയായി നടത്താൻ ഇടതു മുന്നണിക്കായി. ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കും. എഫ്.സി.ആർ.എ വിഷയം ബിജെപിക്കെതിരേ ഫലപ്രദമായി ഉയർത്തിക്കൊണ്ടു വരാൻ ഇടതുമുന്നണിക്കായില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.


Source link

Exit mobile version