KERALAM

മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്റെ മരണം; പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാൻ പൊലീസ്

കൊല്ലം: കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗിക പീഡനക്കേസിൽ പ്രതിയാണ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകാനാണ് ഇയാൾ കൊല്ലത്തെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മനു എൻഐഎ അഭിഭാഷകനും ആയിരുന്നു.

പോസ്റ്റുമോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല. മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയും തുടർസംഭവങ്ങളുമാണ് മരണകാരണമെന്ന സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. പീഡന ആരോപണം ഉന്നയിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർക്കെതിരായ കേസ്. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീ‌ഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ ഇയാൾ കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു അഡ്വ. മനുവിന്റെ വാദം. റൂറൽ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹെെക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. കേസിൽ ജാമ്യത്തിലായിരുന്നു മനു.


Source link

Related Articles

Back to top button