വെർച്വൽ അറസ്റ്റുചെയ്ത് 61.40 ലക്ഷം തട്ടിയ സംഭവം: നേപ്പാൾ സ്വദേശികൾ പിടിയിൽ

ചേർത്തല: ചേർത്തല നഗരത്തിലെ വ്യാപാരിയെ വെർച്വൽ അറസ്റ്റ് ചെയ്ത് 61.40 ലക്ഷം രൂപ ഓൺലൈനായി തട്ടിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൂടി പിടിയിലായി. മൊറാംഗ് ജില്ലയിലെ പ്രിൻസ്‌ദേവ് (24),അജിത്ത് ഖഡ്ക(26)എന്നിവരെയാണ് അരൂർ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നേപ്പാളിലെത്തി പിടികൂടിയത്. പ്രതികളെ ചേർത്തലയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. അടുത്തദിവസം കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ രണ്ടു പേരെ ചേർത്തല എസ്.ഐ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തതായും സൂചനയുണ്ട്. 2024 ജൂണിലാണ് വ്യാപാരിയായ പുല്ലൂരിത്തികരി വീട്ടിൽ റോയ് പി.ആന്റണിയെ വെർച്വൽ അറസ്റ്റ് ചെയ്ത് പണംതട്ടിയത്. ടെലിഫോൺ റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ, മുബെയ് പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനകം 11പേർ പിടിയിലായിട്ടുണ്ട്.
Source link