പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടി; ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ പാർട്ടിയും ഇല്ലാതാകുന്നു

ഹോങ്കോങ് ∙ ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയും അരങ്ങൊഴിയുന്നു. 1994 ൽ നിലവിൽ വന്ന ഡെമോക്രാറ്റിക് പാർട്ടി (ഡിപി) ആണ് ഞായറാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടലിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്താൻ 110 പ്രവർത്തകരിൽ 90 ശതമാനം പേരും വോട്ട് ചെയ്തെന്ന് പാർട്ടി അധ്യക്ഷൻ ലോ കിൻ ഹേ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ പിരിച്ചുവിടൽ സംബന്ധിച്ച് അന്തിമ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പിരിച്ചുവിടൽ നടപ്പാക്കുന്നതിനുള്ള അന്തിമ അനുമതിക്ക് 75 ശതമാനം വോട്ടുകൾ ആവശ്യമാണ്. പിരിച്ചുവിടൽ നടപ്പാകുന്ന തീയതി ലോ കിൻ ഹേ വെളിപ്പെടുത്തിയില്ല.ചൈനയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പാർട്ടി പിരിച്ചുവിട്ടില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ചൈനീസ് അധികൃതർ ഭീഷണിപ്പെടുത്തിയതായി പാർട്ടിയുടെ അഞ്ച് മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹോങ്കോങ്ങിൽ ചൈന പിടിമുറുക്കുന്നതിൽ പ്രതിഷേധിച്ച് 2019 മുതൽ രാജ്യത്ത് ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾ വ്യാപകമായിരുന്നു.
Source link