ബംഗാൾ സംഘർഷം : മുർഷിദാബാദിലേക്ക് കൂടുതൽ കേന്ദ്രസേന

കൊൽക്കത്ത ∙ ബംഗാളിൽ കലാപബാധിതമായ മുർഷിദാബാദ് ജില്ലയിലെ ചില പ്രദേശങ്ങളിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ 5 കമ്പനി ബിഎസ്എഫ് ജവാന്മാരെക്കൂടി നിയോഗിച്ചു. അക്രമസംഭവങ്ങളിൽ 12 പേർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 150 കവിഞ്ഞു. പ്രശ്നബാധിതമായ ശുധി, ധുലിയൻ, സംസർഗഞ്ജ്, ജംഗിപുർ എന്നിവിടങ്ങളിൽ ഇന്നലെ അനിഷ്ടസംഭവങ്ങളില്ലെന്നു പൊലീസ് പറഞ്ഞു. ഇവിടങ്ങളിൽ നിരോധനാജ്ഞ തുടരുന്നു. ഇന്റർനെറ്റ് സേവനം നിർത്തിവച്ചു. പ്രശ്നമേഖലകളിൽ കേന്ദ്രസേനയെ നിയോഗിക്കാൻ ശനിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണു ബിഎസ്എഫ് രംഗത്തിറങ്ങിയത്. കലാപത്തിൽ കഴിഞ്ഞദിവസം 3 പേരാണു കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെങ്ങും നടന്ന പ്രതിഷേധം മുർഷിദാബാദിൽ വർഗീയകലാപമായി പടരുകയായിരുന്നു. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മുർഷിദാബാദിൽനിന്ന് 400 പേർ പലായനം ചെയ്തതായി പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു.ബോട്ടുകളിൽ ഭാഗീരഥി നദി കടന്നു മാൽഡയിൽ അഭയം തേടിയവർക്കു സ്കൂളുകളിൽ ആശ്വാസകേന്ദ്രങ്ങൾ ഒരുക്കിയതായി അധികൃതർ പറഞ്ഞു. ഡിജിപി രാജീവ്‌കുമാർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
Source link